2015 മാര്‍ച്ച് 13 ന്, അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കാന്‍ തുടങ്ങവേ, അത് തടസ്സപ്പെടുത്തി മാര്‍ക്സിസ്റ്റ് എംഎല്‍എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ കൂത്താട്ടത്തെ കേരളത്തിലെ ഭൂരിഭാഗം സാധാരണക്കാരും ശക്തമായി എതിര്‍ത്തു. ‘വേലി തന്നെ വിളവുതിന്നുന്ന’ ഈ ദുരവസ്ഥ ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത വിധത്തില്‍ ആ എംഎല്‍എമാര്‍ക്ക് മാതൃകാപരമായ ശിക്ഷ കൊടുക്കേണ്ടതാണ്.
ജനനേതാക്കളുടെ സംസ്കാരത്തിനും പെരുമാറ്റത്തിനും ഒട്ടും ചേരാത്തവിധത്തിലുള്ള തനി ‘തല്ലിപ്പൊളി പൊറാട്ടു നാടക’മായിപ്പോയി ആ ദുരന്തം. മൈക്ക് സെറ്റ് നശിപ്പിച്ചു; കമ്പ്യൂട്ടറുകള്‍ വലിച്ചെറിഞ്ഞു. ഇത് തികച്ചും ക്രിമിനല്‍ കുറ്റമാണ്. ശിക്ഷിച്ച് ജയിലിലടയ്ക്കേണ്ടതാണ്. എന്നിട്ട് നാണമില്ലാതെ, കേസ് പിന്‍വലിക്കാന്‍ അപേക്ഷ കൊടുത്തിരിക്കുന്നു; ഗവണ്മെന്റ് അത് സമ്മതിക്കുകയും ചെയ്തിരിക്കുന്നു!
ഇപ്പോള്‍ ഭരണകക്ഷിയംഗമായതുകൊണ്ടുമാമത്രമല്ലേ ഈ പക്ഷപാതം? പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇപ്പോള്‍ ശിവന്‍കുട്ടിക്കെതിരെ കേസെടുക്കുമായിരുന്നില്ലേ? ഒ. രാജഗോപാലിനോട് ശിവന്‍കുട്ടി തോറ്റത് ഈ ‘വൃത്തികേടി’ന് ജനങ്ങള്‍ നല്കിയ ശിക്ഷ തന്നെയാണ്; സംശയമില്ല.
ജോണ്‍ ജോര്‍ജ്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: