തിരുവനന്തപുരം: ചൈനയെ പ്രകീര്‍ത്തിച്ചും അനുകൂലിച്ചും മുഖ്യമന്ത്രിയും സിപിഎം.സംസ്ഥാന സെക്രട്ടറിയും സമീപകാലത്തു നടത്തിയ പ്രസ്താവനകള്‍ ദേശസ്നേഹികളെ വേദനിപ്പിക്കുന്നതാണെന്ന് ഭാരതീയവിചാരകേന്ദ്രം. ഭാരതത്തോട് ശത്രുതാ മനോഭാവവും സാമ്രാജ്യത്വ മോഹവും വച്ചു പുലര്‍ത്തുന്ന രാജ്യമാണ് കമ്യൂണിസ്റ്റു ചൈന .
ഭീകരാക്രമണമെന്ന രൂപത്തില്‍ ഭാരതത്തോട് അപ്രഖ്യാപിത യുദ്ധം നടത്തുന്ന പാകിസ്ഥാനെ ആയുധവും പണവും നല്കി പ്രോത്സാഹിപ്പിക്കുന്ന ചൈനയ്ക്കൊപ്പം നിലകൊള്ളുന്ന സിപിഎംന്റെ നിലപാട് അങ്ങേയറ്റം ആശങ്കാജനകവും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുമാണ്. ഭാരതത്തെ കടന്നാക്രമിക്കുകയെന്ന ലക്ഷ്യം വച്ച് ദോക്ലാം അതിര്‍ത്തിയില്‍ ചൈന നടത്തിയ സൈനിക നീക്കത്തെ ഭാരതം എഴുപതു ദിവസത്തോളം ധീരമായി പ്രതിരോധിച്ചപ്പോഴും സിപിഎംന്റെ നിലപാട് ചൈനയെ അനുകൂലിക്കുന്നതായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വേണം അമേരിക്കക്കൊപ്പം ചേര്‍ന്ന് ഇന്ത്യ ചൈനയെ വളയുകയാണെന്നുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ കാണാന്‍.
ഭാരതത്തെ കടന്നാക്രമിച്ച് നമ്മുടെ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം കൈയടക്കിയ 1962 ലെ യുദ്ധകാലത്തും ചൈനയ്ക്കൊപ്പമാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിലയുറപ്പിച്ചത്. അന്നത്തെ ദേശവിരുദ്ധ സമീപനം ഉപേക്ഷിക്കാന്‍ ഇന്നും കമ്യൂണിസ്റ്റുകള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം നേതാക്കളുടെ പ്രകോപനകരമായ പ്രസ്താവനകള്‍. ഭരണഘടനയോടു കൂറുപുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയവര്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായ നിലപാട് കൈക്കൊള്ളുന്നത് സത്യപ്രതിജ്ഞാലംഘനവും രാജ്യദ്രോഹവുമാണ്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാനസമിതി ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം രാജ്യദ്രോഹ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: