ഇടുക്കി: നാല്‍പ്പത്തിരണ്ടു വയസ്സ് പിന്നിടുമ്പോഴും വിസ്മയമായി ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി. 1976 ഫെബ്രുവരി 12നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ജലസംഭരണി രാജ്യത്തിന് സമര്‍പ്പിച്ചത്. കോണ്‍ക്രീറ്റ് നിര്‍മ്മിത ഡാമിന് 168.9 മീറ്റര്‍ ഉയരമുണ്ട്.
ഔദ്യോഗിക കണക്കനുസരിച്ച് 85 തൊഴിലാളികളുടെ ജീവന് പണിക്കിടെ പൊലിഞ്ഞു. ജോലി തേടിയെത്തിയവര്‍ പിന്നീട് പ്രദേശത്ത് തന്നെ സ്ഥിര താമസമാക്കി. തുച്ഛമായ കൂലിക്കാണ് അന്ന് ജീവന് പണയം വെച്ച് ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലിയെടുത്തത്. ഉയരം കൊണ്ട് ഇന്ത്യയില്‍ രണ്ടാമത്തെയും ലോകത്ത് 36-ാമത്തേതുമാണ് ഇടുക്കി ഡാം.
839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിലാണ് അണക്കെട്ടിന്റെ പ്രാധാനഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. ശിവനും പാര്‍വ്വതിയും ഇവിടെ താമസിച്ചതായും ഇതിലൂടെയാണ് മലകള്‍ക്ക് ഈ പേര് ലഭിച്ചതെന്നുമാണ് ഐതിഹ്യം. 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്. രണ്ടരലക്ഷം ഹെക്ടര്‍ വനമാണ് പദ്ധതിയ്ക്കായി മാറ്റി വച്ചിരിക്കുന്നത്.
1919ല്‍ ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനീയറാണ് ഇടുക്കിയില്‍ അണക്കെട്ടിന്റെ സാധ്യത ആദ്യം നിര്‍ദേശിച്ചത്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആ നിര്‍ദേശം തള്ളി. 1922 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോണ്‍ വനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്.
സഹായിയായി കൂടെയുണ്ടായിരുന്ന കരുവെള്ളായന്‍ കൊലുമ്പന്‍ എന്ന ആദിവാസിയാണ് കുറവന്‍-കുറത്തി മലയും ഇടയിലൂടെ ഒഴുകുന്ന പെരിയാറും കാണിച്ച് കൊടുക്കുന്നത്. പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ചതനുസരിച്ച് ഇറ്റലിക്കാരായ എഞ്ചിനീയര്‍മാര്‍ 1937ല്‍ ഇവിടെയെത്തി പഠനം നടത്തി.
തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന ജോസഫ് ജോണ്‍ 1947ല്‍ വിശദ റിപ്പോര്‍ട്ട് തയാറാക്കി. ഇതോടെയാണ് ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതിനിലയം സ്ഥാപിക്കാമെന്ന തീരുമാനമുണ്ടായത്. നിരവധി പഠനങ്ങള്‍ക്കു ശേഷം 1961ല്‍ ഇടുക്കി പദ്ധതിയുടെ രൂപകല്പന പൂര്‍ത്തിയായി. ഇത് 1963ല്‍ പ്ലാനിങ് കമ്മീഷന് അംഗീകരിച്ച ശേഷം പദ്ധതിയുടെ സാമ്പത്തിക ചുമതല കെഎസ്ഇബി ഏറ്റെടുത്തു. 1967ല്‍ പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം നല്കി ഇരു രാജ്യങ്ങളും കാരാറില്‍ ഒപ്പിട്ടു.
1968ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യമായി വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിര്‍മിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളാണ് പദ്ധതിയ്ക്കുള്ളത്. പരമാവധി സംഭരണ ശേഷിയെത്തിയാല് 2300 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ വാര്‍ഷിക ഉത്പാദനം ഇവിടെ നിന്ന് മാത്രം സാധ്യമാകും. നിലവില്‍ സംഭരണ ശേഷിയുടെ 58 ശതമാനം വെള്ളമാണ് അണക്കെട്ടിലാകെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: