പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. മാസപൂജയ്ക്കായി നടതുറന്ന ദിവസത്തില്‍ മഹാശിവരാത്രി മഹോത്സവവും ഒരുമിച്ചുവന്നു എന്ന പ്രത്യേകയും ഇത്തവണ ഉണ്ട്. അപൂര്‍വ്വമായി ഉണ്ടാകുന്ന അവസരമായതിനാല്‍ സന്നിധാനത്ത് ദര്‍ശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ നടതുറക്കുന്നതിന് ഏറെ മുന്‍പുതന്നെ പതിനെട്ടാംപടി ചവിട്ടാന്‍ കാത്തുനില്ക്കുന്ന ഭക്തരുടെ നീണ്ടനിര ദൃശ്യമായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ഇന്നലെ പ്രത്യേക പൂജകള്‍ ഉണ്ടായിരുന്നില്ല. ഇന്നുമുതല്‍ 17 വരെ നെയ്യഭിഷേകം, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവ നടക്കും. മാസപൂജകള്‍ പൂര്‍ത്തിയാക്കി 17ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: