ജെയ്പൂര്‍: 50000 രൂപ വരെയുള്ള ചെറിയ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പ്രഖ്യാപിച്ചു. സഹകരണ ബാങ്കുകളില്‍ നിന്ന് കാര്‍ഷികാവശ്യത്തിനായി വായ്പയെടുത്തിരിക്കുന്ന ചെറുകിട കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ ഖജനാവിലെ 8000 കോടി രൂപയാണ് ഇതിന് വേണ്ടിവരുന്നത്. കാര്‍ഷിക വായ്പാ ആശ്വാസ കമ്മീഷനെ നിയമിക്കും. ഇതോടെ കര്‍ഷകരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വായ്പയുമായി ബന്ധപ്പെട്ട ഓരോ കേസും കമ്മീഷന് കൈകാര്യം ചെയ്യാനാകുമെന്നും വസുന്ധര രാജെ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ 40-50 ലക്ഷത്തോളം ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ അവരുടെ ഭൂനികുതി എഴുതി തള്ളാനും സര്‍ക്കാര്‍ തീരുമാനിച്ചു. കാര്‍ഷിക വ്യവസായങ്ങള്‍ പോത്സാഹിപ്പിക്കാന്‍ ഒരു വര്‍ഷത്തെ പലിശയില്‍ 5 മുതല്‍ 7 ലക്ഷം രൂപയുടെ ഇളവ് നല്‍കുകയും സത്രീകള്‍ക്കും, വികലാംഗര്‍ക്കും, പട്ടികജാതി, പട്ടിക വിഭാഗക്കാര്‍ക്കും, രാജസ്ഥാനില്‍ ജനിച്ച 40 വയസ്സിന് മുകളിലുള്ളവര്‍ക്കും പലിശയിളവ് 5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.
ഗ്രാമീണ മേഖലകളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഭൂമി വില്‍ക്കുവാനും വാങ്ങുവാനും കര്‍ഷകരെ സഹായിക്കുന്നതിന് 1000 ചതുരശ്ര മീറ്റര്‍ വരെയുള്ള ഭൂമി കൃഷിഭൂമിയായി കണക്കാക്കി വില നിശ്ചയിക്കാമെന്നും രാജസ്ഥാന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികാവശ്യങ്ങള്‍ക്കായി 2 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ നല്‍കുമെന്നും ഇടക്കാല വിളകള്‍ കൃഷി ചെയ്യുവാന്‍ നല്കിയ വായ്പകളില്‍ 384 കോടി രൂപയുടെ പലിശ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: