കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളം ലോക ബാങ്കില്‍ നിന്ന് വീണ്ടും കടമെടുക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് വലിയതോതില്‍ കടമെടുക്കുന്നത്. കേരള ലോക്കല്‍ ഗവണ്മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ട് (തദ്ദേശമിത്രം) എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 3335 കോടി രൂപ വായ്പ നേടാന്‍ ശ്രമം തുടങ്ങി. 2011-ല്‍ തുടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടം ഡിസംബറില്‍ അവസാനിച്ചു.
തദ്ദേശ സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം.ആദ്യഘട്ടത്തില്‍ 1100 കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്തത്. അങ്കണവാടികള്‍, സ്കൂളുകള്‍ എന്നിവയ്ക്ക് കെട്ടിട നിര്‍മ്മാണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വൈദ്യുതീകരണം, ബയോ ഗ്യാസ് പ്ലാന്റ്, കുടിവെള്ള വിതരണം, തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ് നവീകരണം, അറവുശാലകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ തുടങ്ങി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതികള്‍ പാതിവഴിയിലാണ്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കേരളത്തിലെ 32,000 ത്തോളം അങ്കണവാടികളില്‍ 83 ശതമാനത്തിനും ബാല സൗഹൃദ ടോയ്ലറ്റുകളില്ല. 31 ശതമാനത്തില്‍ കുടിവെള്ളമോ 58 ശതമാനത്തില്‍ വൈദ്യുതിയോ ഇല്ല. 2245 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും വാടകക്കെട്ടിടത്തിലാണെന്ന് സാമൂഹ്യനീതി വകുപ്പ് നടത്തിയ പഠനത്തില്‍ പറയുന്നു. അങ്കണവാടികളിലെ മോശം സാഹചര്യം മൂലം കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. പദ്ധതി ലക്ഷ്യം നേടുന്നതില്‍ എത്രമാത്രം വിജയിച്ചെന്ന് സംശയമുണ്ട്.
തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ലോക ബാങ്ക് സഹായം കൂടിയേ തീരൂ. ഇതിനാണ് രണ്ടാം ഘട്ട വായ്പയ്ക്ക് ശ്രമിക്കുന്നത്. സ്വന്തം നിലയ്ക്ക് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. ഇതിന് കാരണം മിക്ക തദ്ദേശ സ്ഥാപനങ്ങളുടെയും സാമ്പത്തിക അവസ്ഥ പരിതാപകരമാണ്.
സഹായം നേടാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. ഇനി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ലോക ബാങ്ക് വായ്പ ലഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. മുമ്പ് അനുവദിച്ച വായ്പയുടെ വിനിയോഗത്തിലെ പുരോഗതിയെ ആശ്രയിച്ചായിരിക്കും രണ്ടാം ഘട്ട സഹായം അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: