തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളം മികവുപുലര്‍ത്തി എന്ന നിതി ആയോഗിന്റെ റിപ്പോര്‍ട്ടിന്റെ പേരില്‍ അവകാശവാദം മുറുകുമ്പോള്‍ യഥാര്‍ത്ഥചിത്രം മറിച്ചെന്ന് സംസ്ഥാന റിപ്പോര്‍ട്ട്. കാന്‍സര്‍, മാനസിക രോഗം, സാംക്രമികേതര രോഗങ്ങള്‍ എന്നിവയില്‍ കേരളമാണ് രാജ്യത്ത് മുന്നില്‍.
സംസ്ഥാന ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇക്കാര്യം അടിവരയിടുന്നു. കേരളത്തില്‍ സാംക്രമിക സാംക്രമികേതര രോഗങ്ങള്‍ വര്‍ധിച്ചതായും നിയന്ത്രിക്കപ്പെട്ടിരുന്ന ഡെങ്കി, ചിക്കുന്‍ഗുനിയ, മലമ്പനി, എലിപ്പനി, ഹൈപ്പറ്റൈറ്റിസ്,എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങള്‍ വീണ്ടും ശക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തകാലത്തായി രോഗ നിരക്കും മരണ നിരക്കും കൂടാന്‍ കാരണം ഇതാണെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിനൊപ്പമുള്ള കണക്ക് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നേര്‍ചിത്രം വരച്ചിടുന്നു.
സാംക്രമികേതര രോഗങ്ങള്‍ മൂലം മരിക്കുന്നവരുടെ കാര്യത്തില്‍ കേരളമാണ് മുന്നില്‍. രാജ്യത്ത് ആകെ മരണത്തിന്റെ 42 ശതമാനമാണെങ്കില്‍ കേരളത്തില്‍ 52 ശതമാനത്തിനു മുകളിലാണ്. മാനസിക രോഗികള്‍ ദേശിയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ വളരെ കൂടുതലാണ്. കേരള ജനസംഖ്യയുടെ 0.40 ശതമാനം മാനസിക പ്രശ്നമുള്ള വരാണ്. ദേശിയ ശരാശരി 0.18 ശതമാനം. സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ മാത്രം ചികിത്സ തേടി പ്രതിമാസം 10080 പേര് എത്തി. ഇതിനു പുറമെ ജില്ലാ മാനസിക ക്ളിനിക്കുകളില്‍ ഒരോ മാസവും 17000 രോഗികളും ചികിത്സതേടി.
കേരളത്തിലെ മൂന്നില്‍ ഒരാള്‍ക്ക് ഹൈപ്പര്‍ ടെന്‍ഷനും( രക്തസമ്മര്‍ദ്ദം) അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹവും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രായപൂര്‍ത്തിയായ പുരുഷന്മാരില് 27 ശതമാനവും പ്രമേഹ രോഗികളാണ്. ജനസഖ്യയില്‍ 19 ശതമാനം സ്ത്രീകള്‍ക്കും പ്രമേഹമുണ്ട്. ഇന്ത്യയില്‍ ഇത് യഥാക്രമം 15 ശതമാനവും 11 ശതമാനവും ആണ്.
പ്രായ പൂര്‍ത്തിയായ പുരുഷന്മാരില് 40.6 ശതമാനവും സ്ത്രീകളില്‍ 38. 5 ശതമാനവും ഹൈപ്പര്‍ ടെന്‍ഷന്‍( രക്തസമ്മര്‍ദ്ദം) ഉള്ളവര്‍്. ഇന്ത്യയില്‍ യഥാക്രമം 30.7 ശതമാനവും 31.9 ശതമാനവും 2015 ല്‍ സെങ്കിപ്പനി വന്നവര്‍ 4,114 ആണെങ്കില്‍ കഴിഞ്ഞവര്‍ഷം 18,943. 2015ല്‍ എച്ച1 എന്‍1 പിടച്ചത് 22 പേര്‍ക്കും മരിച്ചത് ഒരാളും. കഴിഞ്ഞ വര്‍ഷം രോഗം 1328 ഉം മരണം 75 ഉം.കേരളത്തില്‍ വര്‍ഷാ വര്‍ഷം ഒരു ലക്ഷം പേരാണ് അര്‍ബുദത്തിന് ചികിത്സ തേടുന്നത്. ക്യാന്‍സര്‍ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ് .
നിതി ആയോഗിന്റെ റിപ്പോര്‍ട്ട് ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആരോഗ്യ രംഗത്തു കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ അവകാശ വാദം. അവകാശ വാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും കണക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: