ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനെതിരായ ഭീകരാക്രമണം പാക്കിസ്ഥാന്റെ ദുസ്സാഹസമാണെന്നും ഇതിന് കനത്ത വില അവര്‍ നല്‍കേണ്ടിവരുമെന്നും കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. കരസേനാ മേധാവി കശ്മീരില്‍ തങ്ങി സൈനിക കമാണ്ടര്‍മാരുമായി കൂടിയാലോചനകള്‍ തുടരുകയാണ്. സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് അടക്കമുള്ള സാധ്യതകള്‍ സൈന്യം പരിശോധിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി വൈകിയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച തുടരുകയാണ്.
ക്യാമ്പ് ആക്രമിച്ചത് ജയ്ഷെ മുഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മൗലാന മസൂദ് അസറിന്റെ പദ്ധതി പ്രകാരമാണ് ആക്രമണം. ഭീകരര്‍ക്ക് പ്രാദേശിക സഹായവും ലഭിച്ചു. വിദേശകാര്യ,ആഭ്യന്തരമന്ത്രാലയങ്ങളുമായും പ്രതിരോധമന്ത്രാലയം കൂടിയാലോചിക്കുന്നുണ്ട്. പ്രതിരോധ സേനകളുടെ മനോവീര്യം തകര്‍ക്കുന്നതൊന്നും അനുവദിക്കില്ല. വിഘടനവാദികളുടെ കല്ലേറ് പ്രതിരോധിക്കാന്‍ വെടിവെച്ച ഗഡ്വാള് റൈഫിള്‍സിലെ മേജര്‍ ആദിത്യകുമാറിനെതിരായ പോലീസ് കേസ് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: