കണ്ണൂര്‍: തിങ്കളാഴ്ച മട്ടന്നൂരിനു സമീപം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ സിപിഎം കൊലവിളി നടത്തുന്ന വിഡിയോ പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് ഷുഹൈബിനെ വധിക്കുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്.
കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വെളിപ്പെടുത്തിയത്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാവുകയാണ്. മട്ടന്നൂര്‍ സ്റ്റേഷന് പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഇന്നലെ രാത്രി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സുഹൃത്തിന്റെ തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ഷുഹൈബ് ഉള്‍പ്പെടുന്ന സംഘത്തിനുനേരെ വാനിലെത്തിയ സംഘം വെട്ടി പരുക്കേല്പിക്കുകയായിരുന്നു. തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷുഹൈന് ഇന്നു പുലര്‍ച്ചെ ഒന്നിന് മരിക്കുകയായിരുന്നു.
ആക്രമണത്തില്‍ സുഹൃത്തുക്കളായ നാല് പേര്‍ക്കും പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: