പത്തനാപുരം: ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ആണ്ടുപോയ കുടുംബത്തെ കരകയറ്റാനായി അറബിനാട്ടില്‍ ഭാഗ്യം തേടി പോയ വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിയ പിറവന്തൂര്‍ പഞ്ചായത്തിലെ അലിമുക്ക് പള്ളിമേലേതില്‍ ശോഭന(40) യാണ് താനനുഭവിച്ച ക്രൂര പീഡനത്തിന്റെ കെട്ടഴിച്ചത്. കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെളളമോ കിട്ടാതെ കുവൈറ്റില്‍ ദുരിത ജീവിതമാണ് ശോഭന നയിച്ചത്. ശുചിമുറിയിലെ വെളളവും വീട്ടുടമ ഭക്ഷണ ശേഷം അവശേഷിക്കുന്നതും കഴിച്ച് ഏഴ് ദിനരാത്രങ്ങളാണ് ഇവര്‍ ദുരിതമനുഭവിച്ചത്. പുലര്‍ച്ചെ നാലിന് തുടങ്ങുന്ന ജോലി പാതിരാത്രി വരെ നീളും. ഇതിനിടയില്‍ വീട്ടുടമയായ അറബിയുടെ ഭാര്യമാരുടെ വക മര്‍ദ്ദനവും. പട്ടിണി മൂലം തളര്‍ന്നെങ്കിലും മര്‍ദ്ദനം തുടര്‍ന്നു കൊണ്ടേയിരുന്നു. ഫോണില്‍ പണമില്ലാതിരുന്നിനാല് വീട്ടിലേക്ക് വിളിക്കുവാനും സാധിച്ചിരുന്നില്ല. വിദേശത്ത് ജോലിക്ക് പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നതോടെ ഭര്‍തൃസഹോദരി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ദുരിത ജീവിതം പുറംലോകമറിയുന്നത്. തുടര്‍ന്ന് എംബസി അധികൃതരുമായി ബന്ധപ്പെടുകയും നാട്ടിലേക്ക് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങുകയുമായിരുന്നു. കുവൈറ്റിലെ സഹായമനസ്കരുടെ കാരുണ്യത്താലാണ് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിന്റെ പണം ലഭിച്ചത്.
ഹൃദ്രോഗിയും മൂകനും ബധിരനുമായ ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബത്തിലെ ദുരിതമകറ്റാനാണ് ഏറെ പ്രതീക്ഷയോടെ ശോഭന വീട്ടുജോലി തേടി കുവൈറ്റിലേക്ക് പോയത്. ഏജന്‍സിക്ക് നല്‍കാനും ടിക്കറ്റ് ചാര്‍ജ്ജിനുമായി പലരില്‍ നിന്നും ഒന്നരലക്ഷം രൂപയോളം കടം വാങ്ങുകയും ചെയ്തു. ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ രണ്ട് മുറി വീട്ടിലാണ് കുടുംബത്തിന്റെ താമസം. ബന്ധുവായ ഇടനിലക്കാരിയാണ് പണം വാങ്ങി വിദേശത്തേക്ക് കൊണ്ടു പോയത്. എന്നാല്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇടനിലക്കാരി ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണെന്ന് ശോഭന പറഞ്ഞു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശോഭന പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: