കോട്ടയം: റേഷന്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം പദ്ധതിയിലൂടെ നല്കുന്ന അരിക്ക് കിലോക്ക് 16.50 രൂപയും ഗോതമ്പിന് 13 രൂപയുമാണ് വില. ഇത് റേഷന്‍ കടകളിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകാം റേഷന്‍സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നുവെന്ന് ചിലര്‍ പറയുന്നത്.
നിലവില്‍ റേഷന്‍ കടകളിലൂടെ ലഭിച്ചിരുന്ന സ്പെഷ്യല്‍ അഢോക്ക് അലോട്ട്മെന്റ് സ്കീം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. പകരം നടപ്പാക്കുന്ന പുതിയ പദ്ധതിയില്‍ ഇപ്പോള്‍ സബ്സിഡി നിരക്കില്‍ കിട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ 10 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും അധികമായി ലഭിക്കും. ഇതിന് പുതുക്കിയ വിലയും നല്‍കേണ്ടിവരും. പുതിയ പദ്ധതിയിലൂടെ കിട്ടുന്ന ഭക്ഷ്യധാന്യങ്ങളുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങളില്‍ കഴമ്പില്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നടത്തുന്നത്. ചില വ്യക്തി താത്പ്പര്യങ്ങള്‍ സംരക്ഷിക്കാത്തതാണ് ആരോപണങ്ങള്‍ ഉയരാന്‍ കാരണം.
മാവേലി സ്റ്റോറുകള്‍ അടക്കം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഉണ്ടായ നിത്യോപയോഗ സാധനങ്ങളുടെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: