ആലപ്പുഴ: കായംകുളം എബനേസര്‍ ആശുപത്രിയില്‍ പ്രസവശേഷം യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസ് അട്ടിമറിക്കുന്നതായി പരാതി. കണ്ടല്ലൂര്‍ തെക്ക് പുളിമൂട്ടില്‍ കണ്ടത്തില്‍ സുജിത്തിന്റെ ഭാര്യ കാര്‍ത്തിക (26)ആണ് 2016 ഒക്ടോബര്‍ മൂന്നിന് രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചത്. ആശുപത്രി അധികൃതരുടെയും ഡ്യൂട്ടി ഡോക്ടറുടെയും വീഴ്ചയാണ് മരണ കാരണമെന്നു കാണിച്ച് സുജിത്ത് കായംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉന്നത പോലീസ് അധികാരികളുടെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. രക്തവും വിസ്രയും തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ എത്തിക്കാന്‍ വനിതാ കോണ്‍സ്റ്റബിളിനെയാണ് ചുമതലപ്പെടുത്തിയത്. 2017 ജൂലൈ അഞ്ചിനാണ് സാമ്പിളുകള്‍ ഇവിടെ എത്തിക്കാന്‍ പോലീസ് തയ്യാറായത്. പത്തുമാസത്തോളം വൈകിപ്പിച്ചത് കേസ് അട്ടിമറിച്ചതിന്റെ ഭാഗമാണെന്നും പോലീസ് ഇതുവരെ മൊഴിയെടുക്കാന്‍പോലും തയ്യാറായിട്ടില്ലെന്നും സുജിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: