പദ്മാവത് സിനിമയ്ക്കെതിരെ കലാപമുണ്ടാക്കിയ രജപുത്ര കാര്‍ണിസേനയുടെ പ്രസ്താവനകളും പ്രവൃത്തിയും പലരും ശ്രദ്ധിച്ചുകാണും. രാജസ്ഥാന് ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിജയം അവര്‍ ആഘോഷിക്കുകയും ഇനി ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. റാണി പദ്മാവതിയുടെ ചരിത്രത്തിനും രജപുത്ര സമുദായത്തിനും എതിരാണ് ബിജെപി നയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്ന പ്രതീതി സൃഷ്ടിക്കുകയാണ് കാര്‍ണിസേന ചെയ്തത്.
ചിത്തോറിലെ രാജാവായിരുന്ന രത്നസേനന് വിവാഹം ചെയ്ത ശ്രീലങ്കന്‍ രാജകുമാരിയായിരുന്നു, ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും സുന്ദരിയായ ഒരുവള്‍ എന്നറിയപ്പെട്ടിരുന്ന, റാണി പദ്മിനി അഥവാ പദ്മാവതി. പദ്മാവതിയും രത്നസേനനും പരസ്പരം വരിച്ചവരായിരുന്നതിനാല് അവരുടെ പ്രണയവും ദൃഢമായിരുന്നു. തന്റെ മാത്രം സ്വാതന്ത്ര്യത്തിലൂടെ ഭര്‍ത്താവാക്കിയ ഒരു പുരുഷനപ്പുറം മറ്റൊരാളുടെ പെണ്ണാകാന്‍ ഇഷ്ടപ്പെടാത്ത ആ സിംഹളപ്പെണ്‍കുട്ടി ഭര്‍ത്താവിന്റെയും സൈന്യത്തിന്റെയും പതനം ഉറപ്പായപ്പോള്‍ ജീവനൊടുക്കി. ഈ ചരിതം അവളെ ഭാരതജനതയുടെ വീരാംഗനയാക്കി. സൈനികമായി ചിത്തോറിനുമേല് വിജയം നേടിയെങ്കിലും ഖില്‍ജിയുടെ പൗരുഷം പദ്മാവതി എന്ന പെണ്‍കുട്ടിയുടെ മുന്നില്‍ പരാജയമടഞ്ഞതിനെ രജപുത്ര ജനത അഭിമാനത്തോടെ വീക്ഷിക്കുന്നു. അതില്‍ അവര്‍ അവരുടെ വംശത്തിന്റെയും രാഷ്ട്രത്തിന്റെയും വിജയം കണ്ടെത്തുന്നു. ഇക്കാരണത്താല്‍ പദ്മാവതിയുടെ ചരിതം രാജസ്ഥാനില്‍ രാഷ്ട്രീയമായും വൈകാരികതയുള്ളതായി മാറുന്നു.
പദ്മാവത് സിനിമയില്‍ കാര്‍ണി സേന ആരോപിച്ചപോലുള്ള തെറ്റായ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. സംവിധായകനായ ബന്‍സാലി വിവാദമുണ്ടാക്കി സിനിമയെ വിജയിപ്പിക്കാനും, ഒരു മുസ്ലിം ഭരണാധികാരി വില്ലനായി വരുന്നതിനെതിരെ മുസ്ലിങ്ങളില്‍നിന്നു വന്നേക്കാവുന്ന എതിര്‍പ്പിനെ പ്രതിരോധിക്കാനുമുള്ള തന്ത്രമെന്ന നിലയില്‍ സൃഷ്ടിച്ചതാകണം പദ്മാവതി വിവാദം. പല വിവാദങ്ങളിലും എതിര്‍പ്പുകള്‍ ഉണ്ടാക്കുന്നവര്‍ അതിന്റെ സാമ്പത്തിക ഗുണഭോക്താക്കളുടെ വിലയ്ക്കെടുക്കപ്പെട്ട ഏജന്റുമാര്‍ ആണെന്ന വിവരം പരസ്യമാണല്ലോ! കോണ്‍ഗ്രസ്സ് പിന്തുണയില്‍ കാര്‍ണി സേനയുടെ രംഗപ്രവേശത്തോടെ വിഷയം ബന്‍സാലിയുടെ കൈവിട്ടുപോയി.
രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത് പദ്മാവത് സിനിമയ്ക്കെതിരെയുള്ള വിവാദം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴാണ്. അതിന്റെ ഫലം കാണുകയും ചെയ്തു. മൂന്നു സീറ്റുകളിലും ബിജെപി പരാജയപ്പെടുകയും കോണ്‍ഗ്രസ്സ് വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ബി ടീം ആണ് രജപുത്ര കാര്‍ണിസേന. ഗുജറാത്തില്‍ പട്ടേല്‍ വിഭാഗം, രാജസ്ഥാനില്‍ കാര്‍ണി സേന.
‘വലതുപക്ഷ ഹിന്ദുത്വശക്തികള്‍ സിനിമയെ എതിര്‍ക്കുന്നു’ എന്നായിരുന്നു കലാപകാലങ്ങളില്‍ പല മാധ്യമങ്ങളുടെയും തലക്കെട്ടുകള്‍. കാര്‍ണി സേനയുടെ കാര്യത്തില്‍ ആ അനുമാനം ശരിയാണ്. അവര്‍ വലതുപക്ഷഹിന്ദു ഇടത്തില്‍ നിന്നാണ് പ്രതികരിച്ചത്. പക്ഷേ, അവര്‍ കോണ്‍ഗ്രസ്സുകാരുമാണ്. അപ്പോള്‍ ചോദ്യം ഉയരുന്നു. കോണ്‍ഗ്രസ്സ് ‘വലതുപക്ഷ ഹിന്ദുശക്തി’ ആണോ?
കോണ്‍ഗ്രസ്സ് ഹിന്ദുകാര്‍ഡും മുസ്ലിംകാര്ഡും മാറിമാറി കളിച്ചിട്ടുണ്ട്. അതിന്റെ ഗുണങ്ങളും തിരിച്ചടികളും അവര്‍ വാങ്ങിയിട്ടുമുണ്ട്. 2019-ലെ തെരഞ്ഞെടുപ്പോടെ അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്. അതിനുള്ള അവരുടെ അടവ് ന്യൂനപക്ഷ പ്രീണനമല്ല, ഹിന്ദുത്വ നിലപാടുകളാണ്. രാഷ്ട്രീയപ്പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് എന്ന ‘എ’ ടീം മൃദുഹിന്ദുത്വനിലപാടുകള്‍ എടുക്കുമ്പോള്‍, കാര്‍ണിസേന പോലുള്ള ‘ബി’ ടീമുകള്‍ തീവ്രഹിന്ദു നിലപാടുകളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കുകയും കലാപങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കോണ്‍ഗ്രസ്സ് അതിനെ നേരിട്ടു പിന്തുണയ്ക്കാതെ ഗുണഫലങ്ങള്‍ കൊയ്തെടുക്കും.
ഇനിവരുന്ന സംസ്ഥാനതെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും. അതായത് 2018-ല്‍ പ്രതിപക്ഷതന്ത്രങ്ങള് നാടിനെ കലാപകലുഷിതമാക്കുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഓരോ സംസ്ഥാനത്തും മേല്‍പ്പറഞ്ഞ മോഡല്‍ സേനകളോ സമരങ്ങളോ ഉദയംകൊണ്ടേക്കും. അവരുണ്ടാക്കുന്ന കുഴപ്പങ്ങളില്‍നിന്ന് കോണ്‍ഗ്രസ്സിന് മുതലെടുക്കും.
മറ്റൊരടവ് സംവരണത്തിന് എതിരായുള്ള കലാപങ്ങളും സമരങ്ങളും ആയിരിക്കും. ദളിതരെ ഉന്നംവച്ചുള്ള അക്രമങ്ങള്‍ ഇത്തരം സേനകളില്‍നിന്ന് പ്രതീക്ഷിക്കേണ്ട അവസ്ഥയുണ്ട്. ഗുജറാത്തില്‍ കൃത്യമായി ദളിതര്‍ക്കെതിരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു പട്ടേല്‍ സമരം ശക്തി പ്രാപിച്ചത്. മോദി ദളിതനാണെന്നും അയാള്‍ക്കെതിരെ വോട്ടു രേഖപ്പെടുത്തണം എന്നുമുള്ള പ്രചാരണങ്ങള്‍ പട്ടേല്‍ സമുദായത്തിന്റെ ഉള്ളില്‍ക്കൂടി വ്യാപകമായി നടന്നിരുന്നു. (യഥാര്‍ത്ഥത്തില്‍ മോദി പിന്നാക്ക സമുദായക്കാരനാണ്)
കേരളത്തിലും സംവരണവിരുദ്ധ കൂട്ടായ്മകള്‍ രൂപംകൊള്ളുന്നുണ്ട്. പകല്‍ പൊതുരാഷ്ട്രീയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഇരുളില്‍ സംവരണ വിരുദ്ധരാവുന്നു. ഇത്തരം കൂട്ടായ്മകളില്‍ കൂടുതലുള്ളത് യുഡിഎഫ് പക്ഷക്കാരാണെങ്കിലും, ഇടതുപക്ഷത്തുനിന്നുള്ളവരും ജാതീയമായ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്കി ഇത്തരം കൂട്ടായ്മകളില്‍ അംഗങ്ങളാകുന്നുണ്ട്. ഓരോരോ സംസ്ഥാനങ്ങളിലും സംവരണവിരുദ്ധരുടെ ചെറുകൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവയെ രാജ്യവ്യാപകമായ ബഹളമാക്കി മാറ്റുക എന്നതാണ് ഉദ്ദേശ്യം.
കേരളത്തിലിപ്പോള്‍ സംവരണമില്ലാത്ത ജാതികളുടെ രാഷ്ട്രീയകൂട്ടായ്മ എന്ന് പരസ്യമാക്കാതെ ഒരു സംഘടന രൂപംകൊണ്ടിട്ടുണ്ട്. ഇത്തരം സംയോജിതസംഘങ്ങളും, സോഷ്യല്‍ മീഡിയാ കോണ്ടാക്റ്റുകളും അവയിലെ സ്വകാര്യസന്ദേശങ്ങളും വഴി ആളെ ചേര്‍ക്കുന്നു. ഇതിനായി ജാതീയമായി വൈകാരികമായ ആശയവിനിമയങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഇത്തരം സംഘടനകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവയുടെ മുഖ്യമായ ഉദ്ദേശ്യം ഒരുമിച്ചുനില്‍ക്കുന്ന ഹിന്ദുവോട്ടുകളെ ഭിന്നിപ്പിക്കുക എന്നുള്ളത് മാത്രമാണ്. ഗുജറാത്തിലെ പട്ടേല്‍ പ്രശ്നം അതിലെ ആദ്യപരീക്ഷണം ആയിരുന്നു. രജപുത്രരുടെ കാര്‍ണി സേനയും, ‘മണികര്‍ണിക’ എന്ന സിനിമയ്ക്കെതിരെയുള്ള ബ്രാഹ്മണസഭയുടെ നീക്കവും ഇത്തരത്തില്‍ ആണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. ഉത്തരഭാരതത്തില്‍ സംവരണത്തിനു വെളിയിലുള്ള സമൂഹങ്ങളെ ഏതെങ്കിലും ഒരു പ്രശ്നംവഴി പ്രകോപിപ്പിച്ചശേഷം അവരിലേക്ക് സംവരണവിരുദ്ധവികാരം കുത്തിവയ്ക്കുകയെന്നതാണ് തന്ത്രം.
രാജ്യത്ത് വിവിധ വിഭാഗങ്ങളിലായി 70 ശതമാനത്തിനടുത്ത് ദളിതരും മറ്റു പിന്നാക്ക സമുദായങ്ങളുമാണുള്ളത്. ഹിന്ദുക്കളിലെ 26 ശതമാനം ജനത മാത്രമാണ് മുന്നാക്കക്കാര്‍. ആ നിലയ്ക്ക് ബഹുഭൂരിപക്ഷം ഹിന്ദുക്കളുടെയും ബഹുഭൂരിപക്ഷം ജനതയുടെയും ഉന്നമനം ഉറപ്പുവരുത്തുന്നതിനും സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുമായാണ് സര്‍ക്കാര്‍ ജോലികള്‍, പഠനാവസരങ്ങള് എന്നിവയില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവരണം ഭരണഘടനാപരമായ അവകാശമാണ്. അതിനെ സമരങ്ങള്‍കൊണ്ട് ഇല്ലാതാക്കാനാകില്ല. ജനാധിപത്യസഭകളിലെ ഭൂരിപക്ഷങ്ങള്‍ ഉപയോഗിച്ച് അട്ടിമറിക്കാനുമാകില്ല. സംവരണത്തിനെതിരെ വികാരങ്ങള്‍ ജ്വലിപ്പിക്കുന്നവര്ക്ക് അറിയാത്ത കാര്യങ്ങളല്ല ഇതൊന്നും. പക്ഷേ, വികാരങ്ങളെ ജ്വലിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ഭിന്നിപ്പിക്കലാണ്, ഭിന്നിപ്പിച്ചു ഭരണം പിടിച്ചെടുക്കലാണ്.
2019-ലെ പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിച്ചിരിക്കെ, ഇനി എന്താണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനാകും. രാജ്യമെങ്ങും അരാജകവാദികളും, വികാരങ്ങളാല്‍ സംയമനം നഷ്ടപ്പെട്ടവരുമായ സ്പോണ്‍സേഡ് സംഘങ്ങളും ഉണ്ടാകും. അവര്‍ തരംപോലെ സിനിമയ്ക്കും ജാതികള്‍ക്കും പുസ്തകങ്ങള്‍ക്കും സ്ത്രീകള്ക്കുമെല്ലാമെതിരെ പ്രതികരിക്കും. തണുത്തുകിടക്കുന്ന നദീജല, അന്തര്‍സംസ്ഥാന പ്രശ്നങ്ങളെയെല്ലാം പൊക്കിക്കൊണ്ടുവരികയും ചെയ്യും. കര്‍ണാടകം ഗോവയ്ക്കെതിരെ ഹര്‍ത്താല്‍ നടത്തിയത് അനാവശ്യമായിട്ടാണെങ്കിലും വെറുതെയല്ല. ജനങ്ങള്‍ക്ക് വേണ്ടാത്ത ഹര്‍ത്താലിനെ വിജയിപ്പിക്കാനായി കര്‍ണാടക സര്‍ക്കാര്‍, സ്റ്റേറ്റ് ബസ്സുകള്‍ ഓടിക്കാതെയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ഇനിയും ഉണ്ടാകും. ബിജെപിക്ക് പങ്കില്ലാത്ത ഉനയിലെപ്പോലെയുള്ള അക്രമങ്ങള്‍ ദളിതരുടെയും അതേപോലെ ന്യൂനപക്ഷങ്ങളുടെയും നേരെ ഉണ്ടാകാനും സാധ്യത കൂടുതലാണ്.
ഒരുവശത്ത് സംവരണവിരുദ്ധരേയും തീവ്രഹിന്ദുമേലങ്കിയണിഞ്ഞവരേയും കളത്തിലിറക്കി ബിജെപിക്കെതിരെ ജനവികാരം ഉയര്‍ത്തുമ്പോള്‍, മാറിനിന്നു നിയന്ത്രിക്കുകയും വീക്ഷിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് മൃദുഹിന്ദുത്വവുമായിട്ടാകും തെരഞ്ഞെടുപ്പിന്തയ്യാറാകുക. ഗുജറാത്ത് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ അമ്പലങ്ങള്‍ തോറും ഓടിനടക്കുകയും, താനൊരു പൂണൂലണിഞ്ഞ ബ്രാഹ്മണനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കോണ്‍ഗ്രസ്സ് അധ്യക്ഷനെ രാജ്യം കണ്ടതാണ്. സംവരണാര്‍ഹതയില്ലാത്ത ഒരു സമുദായത്തിന് സംവരണം നല്‍കാമെന്ന് പരസ്യമായി പറയുകയും, അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ഭരണഘടനാതത്ത്വങ്ങളെ വെല്ലുവിളിക്കുന്നതും കാണുകയുണ്ടായി. രാജസ്ഥാനിലും ഇത് മറ്റൊരു തരത്തില്‍ കണ്ടു.
2019 ലെ തെരഞ്ഞെടുപ്പിനു മുന്‍പായി രാഹുല്‍ ഗാന്ധി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. മൃദുഹിന്ദുത്വമാണ് തന്റെയും വഴിയെന്ന് അരവിന്ദ് കെജ്രിവാള് തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് ഗോവധം ക്രിമിനല്‍ കുറ്റമാണെന്ന് ദല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. മുത്തലാഖ് ചര്‍ച്ചകള്‍ മുസ്ലിം വനിതകളുടെ ഇടയില്‍ ബിജെപിക്കുള്ള മതിപ്പും സ്വാധീനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അങ്ങനെ മുസ്ലിം വനിതകളുടെ വോട്ടുകള്‍ ബിജെപി പക്ഷത്തേക്ക് തിരിയുന്നതിനെ തടയാനാണ് പെണ്‍ചേലാകര്‍മ്മത്തിനെതിരെ ഇപ്പോള്‍ ശശി തരൂര്‍ നിലപാടുകള്‍ എടുക്കുന്നത്. ഹിന്ദുസമൂഹം രാഷ്ട്രീയ ശക്തിയാകുന്നതിനെ എതിര്‍ക്കുമ്പോഴും സാംസ്കാരികഹിന്ദുത്വത്തെ ഉയര്‍ത്തിക്കാട്ടുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാട് അടുത്തയിടെയിറങ്ങിയ തന്റെ ഒരു പുസ്തകത്തില്‍ തരൂര്‍ കൈക്കൊണ്ടിട്ടുമുണ്ട്.
കുതന്ത്രങ്ങളെ തിരിച്ചറിയാനും നേരിടാനുമുള്ള കെല്‍പ്പ് ഭാരതത്തിനുണ്ട്. കോണ്‍ഗ്രസ്സ് ഗുജറാത്തില്‍ അവതരിപ്പിച്ചപോലുള്ള, ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രകടനപത്രികകള്‍ വഞ്ചനയാണെന്ന് അവിടത്തെ ജനത തിരിച്ചറിഞ്ഞതിനാല്‍ ബിജെപിക്ക് അധികാരനഷ്ടം ഉണ്ടായില്ല. മാത്രവുമല്ല, സംവരണാര്‍ഹതയില്ലാത്ത സമുദായത്തിന് സംവരണം കൊടുക്കുമെന്നുള്ള കോണ്‍ഗ്രസ്സ് വാദം സംവരണമുള്ള സമുദായങ്ങളെ കോണ്‍ഗ്രസിനെതിരെ തിരിക്കുകയും ബിജെപിക്കൊപ്പം നിര്‍ത്തുകയും ചെയ്തു. മുത്തലാഖ് വിഷയത്തിലെ നിലപാടുകള്‍ മൂലം മുസ്ലിം വനിതാ വോട്ടുകള്‍ അവിടെ ബിജെപിക്ക് അനുകൂലവുമായി. ഗുജറാത്തില്‍ ദളിത്, മുസ്ലിം മേഖലകളിലെ ബിജെപി മുന്നേറ്റം അതിനുള്ള തെളിവാണ്. കാപട്യങ്ങള്‍ക്ക് വഴങ്ങാത്ത വിവേകമുള്ള ഒരു ജനത ഒപ്പമുണ്ടെന്ന് ബിജെപിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇന്നലെകളില്‍ ബിജെപിയിലേക്ക് അധികം ആകൃഷ്ടരാകാതിരുന്ന പിന്നാക്ക-ദളിത സമുദായങ്ങളും മുസ്ലിങ്ങളിലെ വലിയൊരു ശതമാനവും ബിജെപിക്കൊപ്പം വരുന്ന കാഴ്ച ഇപ്പോള്‍ ദൃശ്യമാണ്. പ്രതിപക്ഷത്തിന്റെ തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയക്കളികള്‍ അതിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.
(ന്യൂറോ ബയോളജിസ്റ്റും രാഷ്ട്രീയ
നിരീക്ഷകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: