സംവരണത്തില്‍ വെള്ളം ചേര്‍ക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന അജണ്ടയെന്നും, ഇക്കാര്യത്തില്‍ ഇവര്‍ ഒരേതൂവല്‍ പക്ഷികളാണെന്നുമുള്ള മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സെക്രട്ടറിയേറ്റിന് മുന്നില്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംവരണ സമരത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയാണ് ഈ കുറിപ്പിനാധാരം.
കേരളത്തില്‍ വിവിധ പിന്നാക്കജാതികള്‍ക്ക് അനുവദിച്ചിട്ടുള്ള 50 ശതമാനം സംവരണത്തിന്റെ 12 ശതമാനവും അനുഭവിക്കുന്നത് മുസ്ലിങ്ങളാണ്. മെരിറ്റ് ക്വാട്ടയ്ക്ക് പുറമെയാണിത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടന്ന പിഎസ്സി നിയമനങ്ങള്‍ പരിശോധിച്ചാല്‍ മെരിറ്റ് ക്വാട്ടയില്‍ മുസ്ലിം സമുദായം കൈവരിച്ച നേട്ടം എന്താണെന്ന് കുഞ്ഞാലിക്കുട്ടിക്ക് ബോധ്യപ്പെടും. 1990-ല്‍ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാരിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചുതുടങ്ങിയത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പിന്നാക്കവിഭാഗത്തെ ഒരുമിച്ച് ‘ഒബിസി’ എന്ന പട്ടികയില്‍പ്പെടുത്തി സംവരണം നല്കുമ്പോള്, കേരളത്തില്‍ ശാസ്ത്രീയപഠനം നടത്താതെയാണ് ജാതിതിരിച്ച് പ്രത്യേക സംവരണം നല്‍കുന്നത്.
ഇവിടെ മുസ്ലിങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ സംവരണവും ഇതര സാമ്പത്തിക ആനുകൂല്യങ്ങളും വളരെ വിപുലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവയ്ക്കൊക്കെ പുറമെ, ന്യൂനപക്ഷ മതവിഭാഗത്തിന്റെ പ്രത്യേക ആനുകൂല്യങ്ങളും മുസ്ലിംജനതക്ക് ലഭിക്കുന്നുണ്ട്. ഹിന്ദുക്കളെ മാത്രം നിയമിക്കുന്ന ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കത്തിലെ പാവങ്ങള്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തിയതിനെപ്പോലും എതിര്‍ത്ത വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി.
സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് റവന്യു, ദേവസ്വം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി പത്തിനു താഴെ വകുപ്പുകളും ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളും മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. സ്കൂളുകള്‍ മിക്കവയും ഗ്രാന്റ് സ്കൂളുകളായിരുന്നു. കോളേജുകളും പരിമിതം. അന്ന് സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ തീരെ കുറവായിരുന്നു. അവിടെ ഇന്ന് മുന്നാക്കമെന്ന് വേര്‍തിരിക്കെപ്പട്ടിട്ടുള്ളവരുടെ പൂര്‍വ്വികര്‍ കൂടുതലും ജോലി ചെയ്തിരുന്നു. അതിനു പ്രായശ്ചിത്തമെന്ന നിലയ്ക്കാണ് 1951 മുതല്‍ പിന്നാക്കക്കാര്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.
ഇന്ന് അതാണോ സ്ഥിതി. 83 വിവിധ വകുപ്പുകളും 150-ല്‍പരം പൊതുമേഖലാ സ്ഥാപനങ്ങളും, 60 ല്‍പ്പരം സാംസ്കാരിക സ്ഥാപനങ്ങളും സംസ്ഥാന-ജില്ലാ തലങ്ങളിലും താഴെതട്ടിലുമുള്ള എണ്ണമറ്റ സഹകരണ സ്ഥാപനങ്ങളും, 12 സര്‍വകലാശാലകളും, സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 1000 ലേറെ കോേളജുകളും, ഈ മേഖലയില്‍തന്നെ 12000 ല്‍പ്പരം ഹൈസ്കൂളുകളും 1700-ല്‍പ്പരം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുമുണ്ട്. ഐടിഐ, പോളി ടെക്നിക്കുകള്‍, എന്‍ജിനീയറിങ് കോളേജുകള്‍, നഴ്സിങ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ സാങ്കേതിക ശാസ്ത്ര സ്ഥാപനങ്ങള്‍ വേറെയും.
ഇവിടെയെല്ലാം ജാതിസംവരണം കൃത്യമായും പാലിക്കുന്നുണ്ട്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളുടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളതും മുസ്ലിങ്ങള്‍ക്കാണ്. അവിടത്തെ നിയമനങ്ങളെല്ലാം സ്വന്തം മതവിഭാഗത്തിനു മാത്രമുള്ളതാണ്. ഇവയ്ക്കൊക്കെ പുറമെയാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന ആനുകൂല്യങ്ങള്‍. അറബി രാജ്യങ്ങളില്‍ ജോലി നേടിയിട്ടുള്ളവരില്‍ 75 ശതമാനവും മുസ്ലിം സഹോദരങ്ങളാണ്. അവര്‍ക്ക് ഇതര വിഭാഗങ്ങളെക്കാള്‍ ഉയര്‍ന്ന ശമ്പളവും ലഭിക്കുന്നുണ്ട്.
മുസ്ലിങ്ങള്‍ ഇന്ന് കേരളത്തില്‍ പിന്നാക്കമല്ല. ഒരു ശാസ്ത്രീയ പഠനം നടത്തിയാല്‍ അത് ബോധ്യമാകും. നിലവിലുള്ള പിന്നാക്ക സംവരണത്തിന് ഒരു റിവ്യു അത്യാവശ്യമാണ്. ഭരണഘടന അനുശാസിക്കുന്ന സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ ശാസ്ത്രീയ സര്‍വേയിലൂടെ കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അഡ്വ.പി.കെ. ശങ്കരന്‍കുട്ടി,
കഴക്കൂട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: