ആലപ്പുഴ: സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തിന് കൈത്താങ്ങാകാന്‍ ചെറുപ്രായത്തില്‍ തന്നെ ജോലിയ്ക്കിറങ്ങിയ അമലിന്റെ വേര്‍പാട് നാടിന് നൊമ്പരമായി. നാടന്‍പാട്ട് കലാകാരന് കൂടിയായ അമലിനുണ്ടായ ദുര്‍വിധി ഈ കുടുംബത്തെ ഇരുട്ടിലാക്കി.
കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പാന്തേഴത്ത് വെളി അനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ ഇളയ മകന് അമല്‍ ജ്യേഷ്ഠന് അഖിലിന് പകരക്കാനായാണ് കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്ന ജോലിയ്ക്ക് പോയത്. അഖിലിന് പനി ബാധിച്ചതിനാല്‍ അമല്‍ ജോലിയ്ക്ക് പോകാന്‍ സന്നദ്ധനാകുകയായിരുന്നു. കിണറ്റില്‍ അപകടത്തില്‍പ്പെട്ട ഗിരീഷിനെ രക്ഷിക്കാനിറങ്ങവെയാണ് അമലും മരണത്തിലേയ്ക്ക് വഴുതിവീണത്.
പിതാവ് അനില്‍കുമാറിനും ജ്യേഷ്ഠന് അഖിലിനുമൊപ്പംപ്പം കുഴല്‍ക്കിണര്‍ സ്ഥാപിക്കുന്ന ജോലിയിലും വയറിങിനുമൊക്കെ സഹായിയായി അമല്‍ പോകുമായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ടറിഞ്ഞ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാതെ അമല്‍ ജോലിയ്ക്കിറങ്ങുകയായിരുന്നു.
ജ്യേഷ്ഠന് അഖില്‍ ആരംഭിച്ച ചെമ്പരന്ത് നാടന്‍പാട്ട് സംഘത്തിലെ ഗായകനും പ്രധാന സംഘാടകനുമായിരുന്നു അമല്‍. പ്രോഗ്രാമിന് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അഖിലിന് കൈത്താങ്ങായിരുന്നു അനുജന്.
വീട്ടുകാരോട് യാത്ര പറഞ്ഞ് രാവിലെ ജോലിയ്ക്കിറങ്ങിയ അമലിന്റെ ചേതനയറ്റ ശരീരം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. രോഗി കൂടിയായ അമ്മ സിന്ധുവിന്റെ സങ്കടം കണ്ടുനിന്നവരുടെയും കണ്ണ് നിറച്ചു. ജ്യേഷ്ഠനുമൊപ്പം ജോലിയ്ക്ക് പോകാന്‍ ഇനി അമല്‍ ഇല്ല.
മരിച്ച ഗിരീഷും ചെമ്പരന്ത് നാടന്‍പാട്ട് സംഘത്തില്‍ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. മാരാരിക്കുളം വടക്ക് തിരുവിഴ മേനോന്‍തോപ്പില്‍ ഗിരീഷ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബാംഗമാണ്. ഇയാളുടെ ഏക വരുമാനത്തിലാണ് കുടുംബത്തിന്റെ ദൈനം ദിന ചെലവുകള്‍ നടന്നിരുന്നത്.
സെക്യൂരിറ്റി ജീവനക്കാരനായ അച്ഛന് ഗംഗാധരന് ഇപ്പോള്‍ പണിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: