കൊച്ചി: ഉഗ്ര ശബ്ദം… കപ്പല്‍ ശക്തമായി കുലുങ്ങി. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുമ്പേ ഇരുമ്പ് തരികള്‍ നിറഞ്ഞ പൊടി കണ്ണുകളിലേക്ക് തള്ളിക്കയറി… വിറച്ചുകൊണ്ട് സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ കാതുകളില്‍ ആ ഭയാനകമായ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
കപ്പല്‍ശാലയില്‍ ദുരന്തം നടക്കുമ്പോള്‍ സാഗര്‍ ഭൂഷണ് എന്ന കപ്പലിന്റെ ഡക്കില്‍ സഞ്ജുവും ഉണ്ടായിരുന്നു. പത്തുവര്‍ഷമായി കൊച്ചിന് ഷിപ്പിയാര്‍ഡില്‍ മെഷീനിസ്റ്റാണ് കോട്ടയം കുറുപ്പന്തറ സ്വദേശി സഞ്ജു ജോസഫ് എന്ന നാല്പതുകാരന്.
അപകടത്തില്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട സഞ്ജുവിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിവുപോലെ സഹപ്രവര്‍ത്തകരോടൊപ്പം സാഗര്‍ ഭൂഷണ് എന്ന ഒഎന്‍ജിസി കപ്പലില്‍ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. 9.15ടെയാണ് അത് സംഭവിച്ചത്.
വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. കപ്പലാകെ കുലുങ്ങി. നല്ല ശക്തിയോടെ പുകയും പൊടിയും പുറത്തേക്ക് തള്ളി. പൊടി കണ്ണിലേക്ക് അടിച്ചു കയറുകയായിരുന്നു.
പൊട്ടിത്തെറിയെ തുടര്‍ന്ന് കപ്പലിന് പുറത്തു ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് വരെ പരിക്കേറ്റു. കൂടുതല്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. പേടിപ്പെടുത്തുന്ന ഉഗ്രശബ്ദത്തോടെയുള്ള ആ പൊട്ടിത്തെറി ഇപ്പോഴും കാതില്‍ മുഴങ്ങുകയാണ്. സഞ്ജുവിന്റെ വാക്കുകള്‍ ഇടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: