കൊച്ചി: കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ കൊച്ചി നഗരവും പരിസര പ്രദേശങ്ങളും നടുങ്ങി. രാവിലെ 9.15 ഓടെയാണ് ദുരന്തവാര്‍ത്ത പരന്നത്. പൊട്ടിത്തെറിയില്‍ ആദ്യം മൂന്നുപേര്‍ മരിച്ചെന്നും ഒട്ടേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്ള വാര്‍ത്തകള്‍ ആശങ്കയോടെയാണ് ആളുകള്‍ കേട്ടത്. കാരണം, കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിനാളുകളാണ് കപ്പല്‍ശാലയില്‍ ജോലി ചെയ്യുന്നത്. തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണോ അപകടത്തില്‍പ്പെട്ടതെന്നറിയാതെ ആളുകള്‍ പരിഭ്രാന്തരായി.
കപ്പല്‍ശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഫോണ്‍വിളിച്ചും നേരിട്ടെത്തി വിവരങ്ങള്‍ തിരക്കിയും ആളുകള്‍ ഓടിനടന്നു. അല്‍പ്പസമയത്തിനുശേഷം മരണസംഖ്യ അഞ്ചായി ഉയര്‍ന്നതോടെ ആളുകളുടെ പരി്രഭാന്തി ഇരട്ടിച്ചു. എന്നാല്‍, ശിവരാത്രിയായതിനാല്‍ അധികമാളുകള്‍ ജോലിക്കെത്തിയിരുന്നില്ലെന്ന അധികൃതരുടെ അറിയിപ്പാണ് ആശ്വാസമായത്. കൂടാതെ, സാഗര്‍ ഭൂഷണ് എന്ന കപ്പലിന് പുറത്തേക്ക് പൊട്ടിത്തെറിയുടെ ആഘാതമെത്തിയില്ലെന്നത് ആശ്വാസമേകി.
കപ്പല്‍ശാലയ്ക്ക് അകത്ത് ആളുകള്‍ക്ക് പ്രവേശനമില്ലാതിരുന്നതിനാല്‍ കവാടത്തിന് മുന്നിലെത്തി പലരും മടങ്ങി. പരിക്കേറ്റവരെ എത്തിച്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് മുന്നിലും കൊച്ചിന് ഹോസ്പിറ്റലിന് മുന്നിലും ആളുകള്‍ തടിച്ചുകൂടിയിരുന്നു. ആശുപത്രികള്‍ക്ക് മുന്നില്‍ വാവിട്ട നിലവിളികള്‍ കേള്‍ക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: