കോട്ടയം: കനത്ത ചൂടിലേക്ക് കോട്ടയം.ചൂട് കൂടുന്നതിന് അനുസരിച്ച് രേ#ാഗങ്ങളും പെരുകാന്‍ സാദ്ധ്യതയേറി.ഇന്നലെ പനി ബാധിച്ച് 246 പേര് ചികിത്സ തേടി.
ഏഴു പേരെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കു ബാധിച്ച രണ്ടു പേരെയും എലിപ്പനി ബാധിതനായി ഒരാളെയും വയറിളക്കം ബാധിച്ച് 46 പേരെയും ചിക്കന്‍ പോക്സ് ബാധിതരായി ഏഴു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ ഇന്നലെത്തെ ചൂട് 34 ഡിഗ്രി സെല്‍ഷ്യസ് ആണ്.അയര്‍ക്കുന്നം, കിടങ്ങൂര്‍, പുലിയന്നൂര്‍, കൂരോപ്പട എന്നി സ്ഥലങ്ങളില്‍ 34ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.പാമ്പാടി, മാടപ്പള്ളി, കറുകച്ചാല്‍, കങ്ങഴ, ആനിക്കാട്, നെടുങ്കുന്നം എന്നീ സ്ഥലങ്ങളില്‍ 32 ഡിഗ്രിയാണ്. ബാക്കി സ്ഥലങ്ങളില്‍ 30 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
വേനല്‍ ചൂട് കൂടുന്നതോടെ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു. ഇതോടെ ജലക്ഷാമം മാത്രമല്ല ജലം മലിനമാകുകയും ചെയ്യും. ജില്ലയിലെ ജലസ്രോതസുകള്‍ മാര്‍ച്ചിന് മുമ്പേ വറ്റി കുടിവെള്ള കച്ചവടക്കാര്‍ ഇതോടെ സജീവമായി. എന്നാല്‍ ഇവര്‍ വിതരണം ചെയ്യുന്ന വെള്ളത്തിന് ഗുണനിലവാരം പരിശോധിക്കാന്‍ യാതൊരു സംവിധാനവും നിലവില്‍ ഇല്ല. മാലിന്യം കലര്‍ന്ന വെള്ളം വിതരണം ചെയ്യരുതെന്നും ശുദ്ധമായ വെള്ളംമാത്രമേ എത്തിക്കാവൂ എന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളംമാത്രമേ കുടിക്കൂവൂ എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ശുദ്ധമല്ലാത്ത കുടിവെള്ളം ഉപയോഗിച്ചാല്‍ വയറിളിക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചൂടിനെ തുടര്‍ന്ന് ജില്ലയില്‍ വൈറല്‍ പനി, വയറിളക്കം, ചിക്കന്‍പോക്സ്, ചെങ്കണ്ണ് എന്നീ രോഗങ്ങള്‍ പെരുകാന്‍ സാദ്ധ്യതയുണ്ട്.ഡെങ്കുപ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.പകല്‍ നല്ല ചൂടും രാത്രിയില്‍ തണുപ്പും ഇടകലര്‍ന്നു വരുന്ന കാലാവസ്ഥ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.പനി ബാധിച്ചവര്‍ 7887, മലേറിയ ബാധിതര്‍ 3, ഡെങ്കുപ്പനി ബാധിതര്‍ 20, ചിക്കന്‍ പോക്സ് ബാധിതര്‍ 204, വയറിളക്കം ബാധിച്ചവര്‍ 1279, മഞ്ഞപ്പിത്തം ബാധിച്ചവര്‍ 13 പേര് എന്നിങ്ങനെയാണ് ചികിത്സ തേടിയവര്‍. സ്വകാര്യ ആശുപത്രികളിലെ കണക്കെടുത്താല്‍ ഇതിന്റെ ഇരട്ടിയാകും.
മുണ്ടക്കയം, മണിമല, മുളക്കുളം, കല്ലറ, ടി.വി പുരം, കുറിച്ചി, പുതുപ്പള്ളി, കിടങ്ങൂര്‍, പള്ളിക്കത്തോട്, കോട്ടയം, മുത്തോലി, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിക്കന്‍ പോക്സ് പടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: