മട്ടാഞ്ചേരി: ബാധ്യതാ സര്‍ട്ടിഫിക്കറ്റിന് കാലതാമസം നേരിടുന്നതായി പരാതി. കൊച്ചി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ബാധ്യതാ സര്‍ട്ടിഫിക്കറ്റിന് കാലതാമസം. മുന്‍കാലങ്ങളില്‍ അപേക്ഷ നല്കി അഞ്ച് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഇപ്പോഴിത് രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ല.
ഒന്നു മുതല്‍ 25 വര്‍ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റിന് 260 രൂപയാണ് ഫീസ്. ഇതിന് പുറമേ 250 രൂപ അധികമായി അടച്ചാല്‍ പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് നിയമം. എന്നാല്‍ ഇങ്ങനെ അധിക ഫീസ് അടച്ചാലും ലഭിക്കാറില്ല. അപേക്ഷ സ്വീകരിച്ച് അടുത്ത ദിവസം വൈകിട്ട് മൂന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. എന്നാല്‍ ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൃത്യമായി ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
വിവരാവകാശ പ്രവര്‍ത്തകനായ കെ.കെ. നാസര്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി സബ് രജിസ്ട്രാര്‍ ഓഫീസില്‍ കഴിഞ്ഞ മാസം മൂന്നാം തീയതി ബാധ്യതാ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നാസര്‍ പരാതിയില്‍ പറയുന്നു. അധിക തുക അടച്ചിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. 750 മുതല്‍ 1500 രൂപ വരെ ജീവനക്കാര്‍ക്ക് നല്‍കിയാലേ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ അനുവദിച്ച് തരികയുള്ളൂവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ ഓഫീസിലെ നാല് ജീവനക്കാരാണത്രേ ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ ഒരാള്‍ വനിതയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിനെ സംബന്ധിച്ച് നേരത്തേയും പരാതി ഉയര്‍ന്നിട്ടുണ്ട്. പണമുണ്ടെങ്കില്‍ കാര്യം നടക്കുമെന്ന അവസ്ഥയാണ് ഈ ഓഫീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: