ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഇന്‍വിറ്റേഷണല്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം ഇന്ത്യക്ക് നാല് സ്വര്‍ണ്ണം. വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ മലയാളി താരം എന്‍.വി. ഷീന, 200 മീറ്ററില്‍ ഹിമ ദാസ്, 5000 മീറ്ററില്‍ എല്‍. സൂര്യ, പുരുഷന്മാരുടെ 5000 മീറ്ററില്‍ ജി. ലക്ഷ്മണന് എന്നിവരാണ് ഇന്നലെ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയത്.
13.33 മീറ്റര്‍ ചാടിയാണ് എന്‍.വി. ഷീന സ്വര്‍ണ്ണം നേടിയത്. ശ്രീലങ്കയുടെ വിദുഷ ഹീനാതിമുല്ലഗെ 13.28 മീറ്റര്‍ ചാടി വെള്ളി നേടി. ഇവര്‍ രണ്ടുപേരൊഴികെ പങ്കെടുത്ത മറ്റാര്‍ക്കും 13 മീറ്റര്‍ താണ്ടാനായില്ല. ഈ മാസം ആദ്യം ടെഹ്റാനില്‍ നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ട്രിപ്പിള്‍ജമ്പില്‍ ഷീന വെള്ളി നേടിയിരുന്നു.
വനിതകളുടെ 5000 മീറ്ററില്‍ കരിയറിലെ ഏറ്റവും മികച്ച സമയത്തില്‍ ഫിനിഷ് ചെയ്താണ് എല്‍, സൂര്യ സ്വര്‍ണ്ണമണിഞ്ഞത്. 15:39.18 സെക്കന്‍ഡിലായിരുന്നു സൂര്യയുടെ ഫിനിഷിങ്. സ്വര്ണ്ണനേട്ടത്തോടൊപ്പം ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത നേടാനും സൂര്യക്കായി. 15 മിനിറ്റ് 45 സെക്കന്‍ഡാണ് ഏഷ്യന്‍ യോഗ്യതാ മാര്‍ക്ക്. 200 മീറ്ററില്‍ 23.69 സെക്കന്‍ഡില്‍ പറന്നെത്തിയാണ് ഹിമ ദാസ് പൊന്നണിഞ്ഞത്. പുരുഷന്മാരുടെ 5000 മീറ്ററില്‍ ലക്ഷ്മണന് 13:56.30 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സ്വര്‍ണ്ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: