ആലുവ: വേദ മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ആലുവ ശിവരാത്രി മണപ്പുറത്ത് ജനലക്ഷങ്ങലെത്തി. ബലിയിടാന്‍ ഇന്നലെ സന്ധ്യയോടെ തന്നെ ഭക്തജനങ്ങള്‍ എത്തിതുടങ്ങിയിരുന്നു. പുഴയോരത്തുടനീളം മുന്നൂറോളം ബലിത്തറകള്‍ ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരുന്നു.
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്ക് പ്രസാദം നല്കാന് ദേവസ്വം ബോര്‍ഡ് നൂറില്‍പ്പരം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇന്നലെ രാവിലെ മഹാദേവക്ഷേത്രത്തില്‍ ആരംഭിച്ച ലക്ഷാര്‍ച്ചന രാത്രി 11 മണിവരെ നീണ്ടു നിന്നു. തുടര്‍ന്ന് ജലം, കരിക്ക്, പനിനീര് എന്നിവ കൊണ്ട് വിശേഷാല്‍ അഭിഷേകങ്ങളും നടത്തിയശേഷം ശിവരാത്രി വിളക്ക് നടന്നു. തുടര്‍ന്നാണ് പെരിയാറിന്റെ തീരത്ത് ഒരുക്കിയ ബലിത്തറകളില്‍ നാന്നൂറോളം കാര്‍മ്മികരുടെ നേതൃത്വത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്.
ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പോലീസുകാരെ മണപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്. ഇന്ത്യന്‍ നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പുറമെ ഫിഷറീസ് വകുപ്പിന്റെ മുങ്ങല്‍ വിദഗ്ദ്ധരും
ഉണ്ട്. സേവാഭാരതിയുടെ നേതൃത്വത്തില്‍ വൈദ്യസഹായം, കുടിവെള്ളവിതരണം, ആംബുലന്‍സ് സര്‍വീസ്സ്, കൂട്ടം തെറ്റിയവരെ കണ്ടെത്തല്‍, അനൗണ്‍സ്മെന്റ്, വാഹനനിയന്ത്രണം തുടങ്ങിയ സേവനപ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ട്.
ഇന്ന് മഹാദേവ ക്ഷേത്രത്തില്‍ മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, ശ്രീഭൂതബലി, തിലഹവനംഎന്നിവ നടക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരന് നമ്പൂതിരിപ്പാട്, മുല്ലപ്പിള്ളി മനക്കല് സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരയണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണം നടക്കുന്നുണ്ട്. ഒരേ സമയം മൂവായിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമുണ്ട്. സ്വാമി ശിവസ്വരൂപാനന്ദ, മേല്‍ശാന്തി ജയന്തന് എന്നിവര്‍ ബലിതര്പ്പനതിന് നേതൃത്വം നല്കി.
കൊച്ചി: മഹാശിവരാത്രിയോടനുബന്ധിച്ച് എറണാകുളം കിണറ്റുങ്കര സമൂഹമഠത്തില്‍ രുദ്രൈ കാദശിനി മഹാപ്രായശ്ചിത്തയജ്ഞം നടന്നു. സമൂഹപുരോഹിതന് ഗണേശ ഗണപാഠികളുടെ കാര്‍മ്മികത്വത്തില്‍ രാവിലെ 5.30ന് ഗണപതി ഹോമത്തോടെ തുടങ്ങി 12.30ന് നടന്ന വസോര്ദ്ധാരയോടു കൂടി സമാപിച്ചു. അനവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
പള്ളുരുത്തി: പള്ളുരുത്തിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ശിവരാത്രി ബലിതര്‍പ്പണം നടക്കും. ഭവാനീശ്വര മഹാക്ഷേത്രത്തില്‍ പുലര്‍ച്ചെ 6ന് ബലി ചടങ്ങുകള്‍ ആരംഭിക്കും. മേല്‍ശാന്തി പി.കെ. മധു മുഖ്യകാര്‍മ്മികനാകും. ഇടക്കൊച്ചി പരമേശ്വര കുമാരമംഗല ക്ഷേത്രം, കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ പുലര്‍ച്ചെ ആരംഭിക്കും. കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വരക്ഷേത്രം, സുബ്രഹ്മണ്യഭദ്രകാളി ക്ഷേത്രം, കണ്ടത്തിപ്പറമ്പ് ഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങ
ളിലും ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വലിയ പുല്ലാര ശങ്കരനാരായണ ക്ഷേത്രം എന്നിവിടങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും.
കൂത്താട്ടുകുളം: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തില്‍ നടന്ന മഹാപ്രദക്ഷിണം ഭക്തിസാന്ദ്രമായി. വൈകിട്ട് 5ന് നടന്ന പ്രദക്ഷിണത്തില്‍ നൂറുക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. രാത്രി 11.30ന് മഹാശിവരാത്രിപൂജയും പുലര്‍ച്ചെ 5.30ന് ശിവരാത്രി ബലിതര്‍പ്പണവും നടന്നു. ക്ഷേത്രംതന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന് നമ്പൂതിരി, മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
കോതമംഗലം: ആയക്കാട് മതിലേപ്പറമ്പ് ശിവക്ഷേത്രത്തില്‍ മഹാശിവരാത്രി ദിനത്തില്‍ രാവിലെ ആരംഭിച്ച നാരായണീയ പാരായണ യജ്ഞം വൈകിട്ടോടെ സമാപിച്ചു. അഖില ഭാരതീയ നാരയണീയ പ്രചാരസഭ കൂറൂരമ്മ പുരസ്ക്കാര ജേത്രി ഉത്തമ. കെ. നമ്പൂതിരിയും സംഘവുമാണ് പാരായണീയ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വൈകിട്ട് അഭിഷേകവും വിശേഷാല്‍പൂജകളും ദീപാരാധനയും നടന്നു.
ചെറായി: കുഴുപ്പിള്ളി മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ച് മഹാരുദ്രാഭിഷേകവും, ശ്രീരുദ്രജപവും വിവിധ ചടങ്ങുകളോടെ നടന്നു.
തന്ത്രി വേഴേപ്പറമ്പ് കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ രാവിലെ ഗണപതിഹോമവും മഹാരുദ്രാഭിഷേകവും ശ്രീരുദ്രജപവും നടന്നു. തുടര്‍ന്ന് നടന്ന സംഗീതാര്‍ച്ചന പിന്നണി ഗായകന് വിജേഷ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: