കോട്ടയം: കാഞ്ഞിരപ്പള്ളി തമ്പലക്കാട്ട് പോലീസ് നോക്കിനില്‍ക്കെ സിപിഎം അക്രമം തുടരുന്നു. ഇന്നലെ കാഞ്ഞിരപ്പള്ളി സിഐ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരേ ആക്രമണമുണ്ടായിട്ടും പോലീസ് നടപടിയെടുത്തില്ല.
വെള്ളിയാഴ്ച ആര്‍എസ്എസ് ശാഖാകാര്യവാഹ് തമ്പലക്കാട് അമ്പിയില്‍ രതീഷിന് വെട്ടേറ്റതോടെയാണ് തുടക്കം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടി. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകന്റെ വീടിനുനേരെ അക്രമം ഉണ്ടായെന്ന് വരുത്താന്‍ തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക നേതൃത്വം തമ്പലക്കാട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പള്ളിക്കവലയില്‍ നിന്നാരംഭിച്ച പ്രകോപനപരമായ പ്രകടനത്തിനിടെ കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.നാരായണന്റെ വീടിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് മറ്റത്തിപ്പാറ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സംഘപരിവാര്‍ സംഘടനകളുടെ ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു. വിവേകാനന്ദ സേവാസമിതിയുടെ ഓഫീസും തകര്‍ത്തു. അക്രമങ്ങള്‍ തടയാതെ പോലീസ് കാഴ്ചക്കാരായി നിന്നു.
ഇന്നലെ പുലര്‍ച്ചെ സിപിഎമ്മിന്റെ ഓഫീസിന് അജ്ഞാതര്‍ തീയിട്ടിരുന്നു. സംഭവത്തിന് പിന്നില്‍ ബിജെപിയെന്ന് വരുത്താന്‍ സിപിഎം കാഞ്ഞിരപ്പള്ളി ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം അക്രമത്തില്‍ കലാശിച്ചു. ടൗണിലെ ബിഎംഎസിന്റെ കൊടിമരം നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം ഉണ്ടായി. കയ്യേറ്റം തടയാന്‍ ശ്രമിച്ച കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസിനും പരിക്കേറ്റു.
അക്രമത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ടൗണില്‍ ഉച്ചകഴിഞ്ഞ് സിപിഎം ഹര്‍ത്താല്‍ ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: