തലശ്ശേരി: ഇ.പി.ജയരാജന്റെ സ്വന്തം മണ്ഡലമായ മട്ടന്നൂരില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നാല് ദുര്‍മ്മരണങ്ങള്‍. രണ്ട് പേരുടേത് അപകട മരണമാണെങ്കില്‍ രണ്ട് പേര് രാഷ്ട്രിയക്കാരുടെ കൊലക്കത്തിക്കിരയായാണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ ജനവരി 19ന് വൈകുന്നേരമാണ് ഒരു കുട്ടം മുസ്ലീം മത തീവ്രവാദ സംഘടനയായ എസ്ഡിപിഐ ക്രിമിനലുകള്‍ സജിവ ആര്‍എസ്എസ്-എബിവിപി പ്രവര്‍ത്തകനായ ശ്യാംപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. പേരാവൂര്‍ ഐടിഐ വിദ്യാര്‍ത്ഥികൂടിയായ ശ്യാം പ്രസാദ് ബൈക്കില്‍ പോവുമ്പോള്‍ കാറില്‍ പിന്തുടര്ന്ന് എത്തിയ എസഡിപിഐ പ്രവര്‍ത്തകര്‍ കൊമ്മേരി ആട് വളര്‍ത്തല്‍ ഫാമിനടുത്ത് വച്ച് ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ കോളയാട് പഞ്ചായത്തിലാണ് ശ്യാംപ്രസാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കൊലയാളികളായ നാല് പേരെ മണിക്കൂറുകള്‍ക്കകം പിടികൂടിയിരുന്നുവെങ്കിലും സ്ഥലത്തെ സംഘര്‍ഷാവസ്ഥക്ക് ഇതേവരെ അയവുണ്ടായിട്ടില്ല.
ഇതിന് പിന്നാലെയാണ് ഫിബ്രവരി നാലിന് നട്ടുച്ചക്ക് മട്ടന്നൂര്‍ പാലോട്ട് പള്ളിക്കടുത്ത് വെച്ച് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടിരുന്നത്. മുഴപ്പിലങ്ങാട് സ്വദേശിയായ അര്‍ഷാദ്, പള്ളൂര്‍ ഇടയില്‍ പീടികക്കടുത്ത് മുഹമ്മദ് സഫ്വാന് എന്നിവരാണ് അന്ന് മരണപ്പെട്ടത്. ഈ മൂന്ന് മരണങ്ങള് നേരില്‍ക്കണ്ടും കേട്ടും വിറങ്ങലിച്ച നാട്ടുകാര്‍ക്ക് വിണ്ടും ഒരു ദുര്‍മ്മരണത്തിന് കൂടി സാക്ഷിയാവേണ്ടി വന്നിരിക്കുകയാണ്. അത് നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ വകയാണ്.
കീഴൂര്‍ പഞ്ചായത്തിലെ എടയന്നൂരില്‍ തിങ്കളാഴ്ച രാത്രി വൈകിയാണ് മാര്‍ക്സിസ്റ്റ് അക്രമികള്‍ ബോംബെറിഞ്ഞും മൃഗീയമായി വെട്ടിയും ഒരു യൂത്ത് കോണ്‍ഗ്രസ്സുകാരനെ കൊന്നുതള്ളിയത്. ഇ.പി.ജയരാജന്റെ സ്വന്തം മണ്ഡലത്തില്‍ തെരൂരിലെ ഉറി തട്ടുകയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശുഹൈബ് എന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവിനെ സിപിഎമ്മുകാര്‍ കാലപുരിക്കയച്ചത്. ഫോര്‍ രജിസ്ട്രേഷന് വാഗണ്‍ ആര് കാറില്‍ മുഖംമുടി ധരിച്ചെത്തിയ സംഘമാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. മൂന്ന് തവണ റോഡില്‍ ബോംബ് എറിഞ്ഞു പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ശുഹൈബിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കാലിനും കൈക്കും ഗുരുതരമായ വെട്ടേറ്റ പരിക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി തലശേരിയില്‍ വച്ചു മരിക്കുകയായിരുന്നു. ഇരുകാലുകളും അറ്റ നിലയിലാണ് ആശുപത്രിയിലെത്തിയത്.അക്രമികളുടെ വെട്ടേറ്റും ബോംബേറില്‍ ചീളു തെറിച്ചും പരിക്കേറ്റ പി.പി.നൗഷാദ്, റിയാസ് (48) എന്നിവര്‍ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലുമുണ്ട്.
കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്റിലായ ശുഹൈബ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഡിഐജി, സ്റ്റേയിറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി എം.എല്‍.സുനില്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി . ഡോഗ് സ്ക്വാഡും ഫോറന്‍സികും പരിശോധനയും നടത്തിയിട്ടുണ്ട്. കൊലയാളികള്‍ സി പി എമ്മുകാരായതിനാന് ഇനി പാര്‍ട്ടി ഓഫിസില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കുന്ന മുറക്കെ അന്വേഷണവും അറസ്റ്റുമൊക്കെ ഉണ്ടാവുകയുള്ളൂ.
മനുഷ്യരെ പച്ചക്ക് വെട്ടിയരിയാന്‍ യാതൊരു കയ്യറപ്പുമില്ലാത്ത സംഘടനകളാണ് എസ്ഡിപിഐയും സിപിഎമ്മുമെന്ന് മൂന്നാഴ്ചയ്ക്കിടെ ഇവര്‍ മട്ടന്നൂരിലെ ജനങ്ങളുടെ മുന്നില്‍ തെളിയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: