കണ്ണൂര്‍: സംസ്ഥാനത്ത്, പ്രത്യേകിച്ച് കണ്ണൂരില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന ചുകപ്പ് ഭീകരതയെന്ന യാഥാര്‍ത്ഥ്യം ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ബിജെപി കാലങ്ങളായി ദേശീയതലത്തില്‍ത്തന്നെ ഉന്നയിക്കുന്ന സിപിഎമ്മിന്റെ ചുകപ്പ് ഭീകരതയ്ക്കെതിരെ അന്ധമായ ബിജെപി വിരോധം കാരണം കോണ്‍ഗ്രസ് നേതൃത്വം മൃദുസമീപനം കൈക്കൊണ്ടുവരികയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ചെറുപ്പക്കാരനായ പ്രാദേശിക നേതാവിന്റെ ജീവന് സിപിഎമ്മിന് ബലിനല്‍കേണ്ടി വന്നു ചുകപ്പു ഭീകരത തിരിച്ചറിയാന്‍. ഇന്നലെ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് തന്നെ എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാനത്ത് ചുകപ്പ് ഭീകരത നടമാടുകയാണെന്ന് പറയേണ്ടി വന്നിരിക്കുകയാണ്.
അക്രമവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനേയും സിപിഎമ്മിനേയും തുലനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കാലങ്ങളായി പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും കാലം സിപിഎമ്മിനെ വെള്ളപൂശുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പയ്യന്നൂരില്‍ നിന്നും ചുകപ്പ്-ജിഹാദി ഭീകരതകള്‍ക്കെതിരെ നടത്തിയ ജനരക്ഷായാത്രയെ സിപിഎമ്മിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിക്കുകയായിരുന്നു. കണ്ണൂരിലും കേരളത്തിലും സിപിഎം ഭീകരത നടമാടുന്നുവെന്ന് ദേശീയതലത്തില്‍ ബിജെപി നടത്തുന്ന പ്രചാരണം രാഷ്ട്രീയ നേട്ടത്തിനാണെന്നും കേരളത്തെ അപമാനിക്കാനാണെന്നുവരെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുള്‍പ്പെടെ പ്രചരിപ്പിച്ചിരുന്നു. മാറിയ സാഹചര്യത്തില്‍ ഏതാനും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കിലും ഉണ്ടായ തിരിച്ചറിവ് വൈകി ഉദിച്ച വിവേകമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: