കണ്ണൂര്‍: ജില്ലയില്‍ സിപിഎം ഇതര പ്രസ്ഥാനങ്ങള്‍ക്കെതിരെ ജിഹാദി-ചുവപ്പ് ഭീകരര്‍ അക്രമങ്ങള്‍ തുടരുമ്പോള്‍ അക്രമികള്‍ക്ക് പ്രചോദനമാകുന്നത് പോലീസ് അനാസ്ഥ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരന്തരമായ അക്രമങ്ങള്‍ നടക്കുമ്പോഴും കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്താനോ അക്രമികളെ പിടികൂടാനോ പോലീസ് തയ്യാറാകുന്നില്ല.
സിപിഎമ്മുകാര്‍ പ്രതികളായ മാസങ്ങള്‍ക്ക് മുമ്പ് നടന്ന അക്രമക്കേസുകളില്‍ പോലും ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്ത സംഭവങ്ങള്‍ പോലും ജില്ലയിലുണ്ട്. സിപിഎം നിര്‍ദ്ദേശപ്രകാരമാണ് കേസന്വേഷണവും പ്രതി ചേര്‍ക്കലും നടക്കുന്നത്. മിക്ക കേസുകളിലും ഇതു തന്നെയാണ് അവസ്ഥ.
കണ്ണവത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ മാത്രമാണ് പോലീസ് ഇതുവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നും ജില്ലയിലെ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് ഉന്നത നേതാക്കള്ക്കടക്കും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും കൂടുതല്‍പേരെ അറസ്റ്റ് ചെയ്യാന്‍ സംഭവം നടന്ന് ഒരു മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും പോലീസ് തയ്യാറായിട്ടില്ല. സിപിഎം നേതൃത്വവും എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് നേതൃത്വവും തമ്മിലുളള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ പ്രതികളെ പിടിക്കാത്തതെന്നാണ് സൂചന.
സിപിഎം പ്രതിസ്ഥാനത്തുളള ഒട്ടുമിക്ക കേസുകളിലും പ്രാഥമികമായ അന്വേഷണം നടക്കുമെന്നല്ലാതെ ഒരു ഘട്ടം കഴിഞ്ഞാല്‍ കേസന്വേഷണം മുന്നോട്ട് പോകില്ല. ബന്ധപ്പെട്ട പോലീസ് അധികാരികളോട് അന്വേഷിച്ചാല്‍ അന്വേഷണം മുന്നോട്ട് പോവുകയാണെന്നും പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നുമായിരിക്കും പ്രതികരണം. എന്നാല്‍ ഇത്തരം വിശദീകരണങ്ങള്‍ക്കപ്പുറം നടപടി നീളാറില്ല. പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നിസ്സംഗ നിലപാടുകളാണ് ഇടതു-ജിഹാദി ഭീകരരുടെ അക്രമങ്ങള്‍ ജില്ലയില്‍ വ്യാപിക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: