മട്ടന്നൂര്‍: എടയന്നൂരിന് സമീപം തെരൂരില്‍ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം സംസ്ക്കരിച്ചു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബാ(30)നെയാണ് തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുച്ചിയത്. ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം വാനില്‍ കയറി രക്ഷപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്, പള്ളിപ്പറമ്പത്ത് നൗഷാദ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്എസ്എസില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാന്റിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സൂചന.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ സന്ധ്യയോടെ ജന്മനാടായ എടയന്നൂരിലെത്തിച്ചു. തുടര്‍ന്ന് എടയന്നൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മൃതദേഹം സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: