കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. ഷിപ്പ് യാര്‍ഡില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അന്വേഷണത്തിന് ശേഷം മാത്രമേ അപകടത്തെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂ എന്നും മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കൊച്ചി കപ്പല്‍ശാലയില്‍ തന്നെ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് മന്ത്രി കപ്പല്‍ ശാല സന്ദര്‍ശിച്ചത്. കപ്പല്‍ശാല അധികൃതര്‍ സംഭവത്തില്‍ ആഭ്യന്തരഅന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗുമാണ് അന്വേഷണം നടത്തുന്നത്.
നിലവില്‍ ഈ അന്വേഷണവുമായി മുന്നോട്ട് പോവുകയാണെന്നും കേന്ദ്രഏജന്‍സിയുടെ അന്വേഷണം ഉടന്‍ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്. ഏതു തരം വാതകച്ചോര്‍ച്ചയും പരിശോധിക്കാന്‍ സംവിധാനമുണ്ട്. സുരക്ഷാ പരിശോധനയിലെ പാളിച്ചയാണ് അപകട കാരണമെന്നും ഡിജി ഷിപ്പിംഗ് വ്യക്തമാക്കി.
നേരത്തെ നിശ്ചയിച്ച ജോലികളാണ് കപ്പലില്‍ നടന്നിരുന്നതെന്നും ഡിജി ഷിപ്പിംഗ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: