തിരുവനന്തപുരം: സാധാരണക്കാരെ ബാധിക്കുന്ന ബസ്ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ സമരം തുടങ്ങുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്. വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. മിനിമം ദൂരത്തിനു മാത്രമാണ് പഴയ നിരക്കായ ഒരു രൂപ നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ അതിന് ശേഷം കൂട്ടിയ നിരക്കിന്റെ 25% കൂടുമെന്ന് ഗതാഗത മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ബസ് യാത്രികരായ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മിനിമം ദൈര്‍ഘ്യത്തില്‍ കൂടുതല്‍ സഞ്ചരിക്കുമെന്നിരിക്കേ തത്ത്വത്തില്‍ നിരക്ക് വര്‍ദ്ധനവ് അവരെ ബാധിക്കുക തന്നെ ചെയ്യും.
കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ വരെ സ്കൂള്‍ ബസുകള്‍ എത്തിയ സ്ഥിതിയ്ക്ക് അവയെ ഒഴിവാക്കി സാധാരണ ബസില്‍ യാത്ര ചെയ്യുന്നത്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ വിദ്യാര്‍ത്ഥികളായിരിക്കും. അത്തരക്കാരുടെ പഠനത്തെ ബാധിക്കുന്ന ഏതൊരു നീക്കത്തെയും എതിര്‍ക്കാന്‍ എബിവിപി സമരവുമായി തെരുവിലിറങ്ങുമെന്നും ശ്യാംരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: