അമ്പലപ്പുഴ: പഞ്ചായത്ത് ഉത്തരവിന് പുല്ലുവില, സ്വകാര്യ വ്യക്തി പൊതുതോട് നികത്തിയത് വിവാദമാകുന്നു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് കരുമാടി ആറാം വാര്‍ഡ് ഗുരു മന്ദിരം – പത്തില്‍ തോടാണ് കുറുകെ നികത്തി റോഡ് നിര്‍മ്മിച്ചത്.
സമീപത്തെ 100 ഏക്കറോളം വരുന്ന തെക്കേ മേലിത്തിങ്കരി പാടശേഖരത്തിലേക്ക് വെള്ളം കയറ്റുന്ന തോട് നികത്തിയതോടെ പാടത്ത് കൃഷിയും ഇല്ലാതാകും എന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം തോടു നികത്തുവാന്‍ പാടില്ലെന്നു കാട്ടി പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് നിലനില്‍ക്കെ രാത്രിയുടെ മറവില്‍ ജെസിബി ഉപയോഗിച്ച് ഗ്രാവല്‍ ഇട്ട് തോട് കുറുകെ നികത്തുകയായിരുന്നു.
സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎം മെമ്പറുടെ വാര്‍ഡിലാണ് തോട് നികത്തിയത്. തോടു നികത്തിയതിനെതിരെ പൗരസമിതിയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
തണ്ണീര്‍ത്തടങ്ങളും, പാടശേഖരങ്ങളും നിയമം ലംഘിച്ച് നികത്തുവാന്‍ സിപി എം മത്സരിക്കുകയാണെന്നും കരുമാടിയില്‍ നിലവി ല്‍ തോടിനു കുറുകെ നികത്തിയിരിക്കുന്ന ഗ്രാവല്‍ മാറ്റണമെന്നും കിസാന്‍ സംഘ് ജില്ലാ കാര്യദര്‍ശി എന്‍. ജയകുമാര്‍ ആവശ്യപ്പെട്ടു. ഗ്രാവല്‍ മാറ്റി തോട് പൂര്‍വ്വസ്ഥിതിയില്‍ ആക്കിയില്ലെങ്കില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്ന തോട് ഇത്തരത്തില്‍ കറുകെ നികത്തിയതോടെ തോട് പൂര്‍ണ്ണമായും വറ്റിവരളും എന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തില്‍ സിപിഎമ്മിലും രൂക്ഷമായ ഭിന്നതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: