സംസ്കാരശൂന്യരും അധമ ജീവിതം നയിക്കുന്നവരും ‘ലോകായതന്മാര്‍’ അഥവാ ‘ചാര്വാകന്മാര്’ എന്ന് ഭാരതത്തില്‍ വിളിക്കപ്പെട്ടിരുന്നു. ഇവരുടെ തത്വമനുസരിച്ച് ദൈവവും ആത്മാവും ധര്‍മ്മവും ഒന്നുമില്ല. മനുഷ്യജന്മം തിന്നും കുടിച്ചും മദിച്ചും ജീവിച്ച് തീര്‍ക്കുവാനുള്ളതാണ്. ബുദ്ധന്റെ കാലത്തിനു മുന്‍പ് തന്നെ, എണ്ണത്തില്‍ കുറവെങ്കിലും ഇപ്രകാരം ഒരു കൂട്ടര് ഭാരതത്തില്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ചാര്വാകന്മാരുടെ തത്വം എടുത്തുപറയത്തക്കവിധത്തില്‍ ഒരിക്കലും ഭാരത ജനതയെ സ്വാധീനിച്ചിട്ടില്ല. കാരണം സാമൂഹികമായ ചില അതൃപ്തിയില്‍നിന്ന് രൂപംകൊണ്ട ഈ സിദ്ധാന്തം ഭാരതീയരുടെ ലോകോത്തരവും ഉദാത്തവുമായ മറ്റനേകം സിദ്ധാന്തങ്ങളുടെ ഇടയില്‍പ്പെട്ട് ചതഞ്ഞ് മൃതിയടയുകയാണുണ്ടായത്.
ഭൗതികജീവിതത്തെ മതിയാവോളം ആസ്വദിക്കുവാന്‍ ശ്രമിക്കുക എന്ന കാഴ്ചപ്പാടോടുകൂടിയവര്‍ എല്ലാ ജനതയുടെ ഇടയിലും എല്ലാക്കാലത്തും ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ അതിനൊരു തത്വജ്ഞാനത്തിന്റെ പരിവേഷം നല്‍കുന്നത്, കുറുക്കനെ ചായം തേച്ചുപിടിപ്പിച്ച് മഹാത്മാവിന്റെ വേഷം കെട്ടിക്കുന്നതുപോലെയാണ്. ഇത് ഉത്കൃഷ്ട ചിന്തകരുടെ നാടായ ഭാരതത്തില്‍ വിറ്റഴിയുന്ന ചരക്കല്ല. അതിനാല്‍ തന്നെ ചാര്‍വാകസിദ്ധാന്തം കിളിര്‍ത്തു വന്ന ഉടനെ തന്നെ അതിന്റെ അതിലോലമായ വേരുകള്‍ ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റയും സാന്മാര്ഗ്ഗികവും ധാര്‍മ്മികവുമായ ഉദ്ബോധനത്താല്‍ പിഴുതെറിയപ്പെട്ടു.
ബൃഹസ്പതിയായിരുന്നു ചാര്‍വാക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇദ്ദേഹം ദേവഗുരുവായ ബൃഹസ്പതി തന്നെയാണെന്നും, ഇത്തരം ഭൗതിക വാദം അദ്ദേഹം മനഃപൂര്‍വ്വം ചില മന്ദപ്രജ്ഞരെ പഠിപ്പിച്ചതാണെന്നും ഒക്കെയാണ് കിംവദന്തി. മണ്ടന്മാരോടാണെങ്കില്‍പ്പോലും അദ്ദേഹം ഈ കൊലച്ചതി എന്തിന് ചെയ്തു? ഇതിനുത്തരം പറയുന്ന കിംവദന്തി ഇപ്രകാരമാണ്: സാത്വിക മൂര്‍ത്തിയായ വിഷ്ണു ഭഗവാന്റെയും ദേവകളുടെയും നിരന്തര തലവേദന എന്നത് അജ്ഞാനികളും കൊള്ളരുതാത്തവന്മാരും അധാര്‍മ്മിക താമസിക ശക്തിയുടെ അടിമകളുമായ അസുരന്മാരാണല്ലോ. ദേവകള്‍ അവരോട് അടരാടിയാല്‍ മിക്കപ്പോഴും ജയിക്കാറുണ്ടെങ്കിലും ചിലപ്പോള്‍ തോല്‍ക്കാറുമുണ്ട്. അന്നേരം സാക്ഷാല്‍ വിഷ്ണു ഭഗവാന് അവരെ ജയിപ്പിക്കാറുമുണ്ട്. സര്‍വ്വ സൃഷ്ടിയുടെയും അധിപതിയായ വിഷ്ണു ഭഗവാന് നേരിട്ടിറങ്ങിയാല്‍ പിന്നെ അസുരഗണത്തിന് തോറ്റോടാതെ നിവൃത്തിയില്ല.
എന്നാല്‍ അസുരന്മാരെ നേരിടുന്ന കാര്യത്തില്‍ ദേവഗുരുവായ ബൃഹസ്പതിയുടെ മുന്നില്‍ ദേവകള്‍ക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുവാനല്ലാതെ വേറെ വഴിയൊന്നുമില്ല. ഗുരുക്കന്മാര് യുദ്ധം ചെയ്യാറില്ലല്ലോ. പക്ഷേ ഒരിക്കല്‍ അദ്ദേഹത്തിന്റെ ധാര്‍മ്മികരോഷം ആളിക്കത്തിയ സമയത്ത് അദ്ദേഹം ഒരു തീരുമാനമെടുത്തു: ഈ അസുരന്മാരെ ബുദ്ധികൊണ്ട് നേരിട്ടുകളയാം. അതായത് അവര്‍ക്ക് ദുര്‍ബുദ്ധി ഉപദേശിച്ചു കൊടുത്ത് അവരെ കൂടുതല്‍ വഴിതെറ്റിക്കാം. മഹത്തായ കാര്യങ്ങള്‍ പഠിച്ച് അവയെ ദുരുപയോഗം ചെയ്ത് മഹാത്മാക്കളുടെ വഴി തടയാതിരിക്കാനും, തീയിലകപ്പെട്ട ഈച്ചകളെപ്പോലെ അസുരന്മാര് ഭൗതികതൃഷ്ണയില്‍ വെന്തെരിഞ്ഞ് ചാമ്പലാകാനും ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം അവരെ പഠിപ്പിച്ച സിദ്ധാന്തമാണ് ചാര്‍വാക സിദ്ധാന്തം.
ബൃഹസ്പതിയില്‍ നിന്ന് ഈ സിദ്ധാന്തം ആദ്യം പഠിച്ചെടുത്തത് ചാര്‍വാകന്‍ എന്ന ശിഷ്യനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ദ്രിയങ്ങളെ സുഖിപ്പിക്കുന്ന സിദ്ധാന്തമായതിനാല്‍ ‘ചാരു വാക്ക്’ എന്ന അര്‍ത്ഥത്തിലാണ് ചാര്‍വാകത്തിന്റെ ഉത്ഭവം എന്നും പറയപ്പെടുന്നു.
ഇവരുടെ സിദ്ധാന്തപ്രകാരം യീസ്റ്റ്, വീഞ്ഞിനെ ലഹരിപിടിപ്പിക്കുന്നതുപോലെയാണ്, മനുഷ്യശരീരം പല ഭൗതികതത്വങ്ങള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെടുമ്പോള്‍ അതിനുള്ളില്‍ വിശേഷാലുണ്ടാകുന്ന ഒരു ഘടകം മാത്രമാണ് മനസ്സ്. അല്ലാതെ അത് മനുഷ്യന്റെ വിശേഷപ്പെട്ട വൈഭവമല്ലത്രേ!
ഏറ്റവും പരിഹാസ്യമായ കാര്യം എന്തെന്നാല്‍ ഇവര്‍ പ്രത്യക്ഷ പ്രമാണത്തില്‍ മാത്രം വിശ്വസിക്കുന്നവരാണ്. അതായത് കാണുന്നതു മാത്രമാണ് ഇവരുടെ അറിവിന്റെ ആധാരം. യുക്തിയുടെ അടിസ്ഥാനത്തിലുള്ള അനുമാനംപോലും തള്ളിക്കളയുന്നവരാണിവര്‍. അതിനാല്‍തന്നെ ഇവര്‍ക്കെതിരെയുള്ള അനേകം വിമര്‍ശനങ്ങളില്‍ ഒന്ന് നമുക്കുപോലും ഏറ്റവും വിഷമമുണ്ടാക്കുന്നതാകുന്നു: അതായത്, ഒരു മനുഷ്യന് സ്വന്തം തന്ത ആരെന്ന് എങ്ങനെ അറിയുവാനാണ്, കാരണം അമ്മ പറയുന്നത് വിശ്വസിക്കാനാകില്ല, അയാള്‍ ഒന്നും കണ്ടിട്ടുമില്ല. ആരെങ്കിലുമായിക്കോട്ടെ എന്ന് വിചാരിക്കാന്‍ നമ്മള് വെറും മൃഗങ്ങളാണോ?
മറ്റൊരു വിമര്‍ശനം ഇതാണ്: ദൃഷ്ടിഗോചരമായിട്ടുള്ളതുമാത്രമാണ് സത്യമെന്നതും വെറും ‘വിശ്വാസം’മാത്രമല്ലേ? കാണുന്നത് മാത്രമാണ് സത്യമെന്നത് ചാര്വാകന്മാരില് ആരാണാവോ ‘നേരിട്ട് കണ്ടറിഞ്ഞത്’? വാസ്തവത്തില്‍ ചാര്വാകന്മാര് സദാ ഇരുട്ടില്‍ തപ്പിത്തടയുന്നവരാകയാല്‍ അവര്‍ ഒന്നും തന്നെ കാണുന്നു. അതിനാല്‍ സാധാരണ മനുഷ്യരുടെ പകലുകള്‍ പോലും അവര്‍ക്ക് സന്ധ്യകളാകുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: