കോഴിക്കോട്: കോടഞ്ചേരിയില്‍ സിപിഎം നേതാവിന്റെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥശിശു മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പിടികൂടാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അക്രമത്തിനിരയായ കുടുംബം കോടഞ്ചേരി പോലീസ് സ്റ്റേഷന് മുന്നില്‍ ഉപവാസസമരം നടത്തി.
28ന് രാത്രിയാണ് വേളംങ്കോട് തേനംകുഴി സിബി ചാക്കോയേയും ഭാര്യ ജ്യോത്സനയേയും രണ്ടു മക്കളെയും സിപിഎം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറി തമ്പി തെറ്റാലില്‍, അയല്‍വാസിയും സിപിഎമ്മുകാരനുമായ പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്.
ഗര്‍ഭിണിയായ ജ്യോത്സനയ്ക്ക് വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി മൂന്നിന് നാലുമാസം മാത്രമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ കോടഞ്ചേരി പോലീസ് കേസെടുത്തെങ്കിലും പ്രജീഷിനെ മാത്രമാണ് അറസ്റ്റ്ചെയ്തത്. പ്രതികള്‍ സിപിഎമ്മുകാരായതിനാല്‍ പോലീസ് സംരക്ഷിക്കുകയാണെന്നാണ് ആരോപണം.
സ്വന്തം വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് സിബി ചാക്കോ പറയുന്നു. പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിയാണ്. ഇയാളെ ഒഴിവാക്കിയാല്‍ എല്ലാ സഹായവും നല്‍കാമെന്നാണ് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയടക്കം തങ്ങളെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും സിബി ചാക്കോ പറഞ്ഞു. നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉടലെടുത്തപ്പോഴാണ് പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: