വൈക്കം: നഗരസഭയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിധവയ്ക്ക് അനുവദിച്ച ഭവനവായ്പ തട്ടിയെടുത്തെന്ന ആരോപണം വിവാദമാകുന്നു. പെരുഞ്ചില കമ്പിവേലിക്കകത്ത് ഓമനയ്ക്ക് അനുവദിച്ച ഭവന വായ്പയുടെ രണ്ടും മൂന്നും ഗഡുക്കളായ രണ്ടു ലക്ഷത്തിലധികം രൂപ എസ്സി പ്രൊമോട്ടര്‍ തട്ടിയെടുത്തെന്നാണ് പരാതി. നഗരസഭയിലെ പട്ടികജാതി ഭവനനിര്‍മാണ പദ്ധതിയുടെ ഗുണഭോക്താവാണ് വിധവയായ ഓമന. പദ്ധതിപ്രകാരം അനുവദിച്ച ഒന്നാം ഘട്ടം തുക ഉപയോഗിച്ച് ഇവര്‍ രണ്ടുവര്‍ഷം മുന്‍പ് വീടിന് അടിത്തറ നിര്‍മിച്ചിരുന്നു. രണ്ടാംഘട്ട സഹായത്തിനായി അപേക്ഷിക്കുവാന്‍ എന്ന വ്യാജേന എസ്സി പ്രൊമോട്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്താല്‍ വ്യാജരേഖ ചമച്ച് രണ്ടാം ഗഡുവായ 90000 രൂപയും മൂന്നാം ഗഡുവായ 1.20 ലക്ഷം രൂപയും തട്ടിയെന്നാണ് പരാതി. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഓമന പ്രൊമോട്ടറെ നിരന്തരം ബന്ധപ്പെട്ടെങ്കിലും തുക ലഭിച്ചില്ലെന്ന മറുപടിയാണ് കിട്ടിയത്. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യം നഗരസഭ നിശ്ചയിച്ച് ബ്ലോക്ക് ഓഫീസിലെ ഓവര്‍സിയറുടെ നേതൃത്വത്തില്‍ പരിശോധിക്കും.കോട്ടയത്തുള്ള പട്ടികജാതി പ്രൊജക്ട് ഓഫീസ് വഴി വ്യക്തികള്‍ക്കുള്ള ചെക്ക് എസ്സി പ്രൊമോട്ടര്‍ നഗരസഭ അധികാരികളുടെ സഹായത്തോടെ വ്യക്തിക്ക് കൈമാറുക എന്നുള്ളതാണ് നിയമം. ഇതെല്ലാം മറികടന്നാണ് ഓമനയുടെ രണ്ടു ലക്ഷത്തിലധികം വരുന്ന തുകയുടെ ചെക്ക് എസ്സി പ്രൊമോട്ടര്‍ തട്ടിയെടുത്തതായി പരാതി ഉള്ളത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് വൈക്കം യൂണിയന് കമ്മിറ്റി രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: