കോട്ടയം: വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മാനേജ്മെന്റ് ജീവനക്കാരെതടഞ്ഞുവച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്കുന്ന മീനടം പ്രിയദര്‍ശനി കോപ്പറേറ്റീവ് സ്പിനിംങ് മില്ലിലെ ജീവനക്കാരാണ് മാനേജരടക്കമുള്ളവരെ തടഞ്ഞുവച്ചത്.
ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് നാല് മാസമായി. കമ്പനി ലേ ഓഫിലായിട്ട് മാസങ്ങളായി. ലേബര്‍ ഓഫീസില്‍ പലതവണ ചര്‍ച്ചക്ക് വിളിച്ചെങ്കിലും മാനേജ്മെന്റ് ചര്‍ച്ചക്കെത്താന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 2014ലാണ് തൊഴിലാളി യൂണിയനും മാനേജ്മെന്റുമായി വേതന കരാര്‍ ഒപ്പുവച്ചത്. നാലു വര്‍ഷം കഴിഞ്ഞിട്ടും കരാര്‍ പുതുക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. 228 ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. പഞ്ഞിയില്‍ നിന്നും കോട്ടന്‍ നൂലു നിര്‍മ്മിച്ചു കയറ്റി അയക്കുകയാണ് ഇവിടെ ചെയ്യുന്നത്. പഞ്ഞി ഇറക്കാന്‍ മാനേജ്മെന്റ് തയ്യാറാകുന്നില്ല. എല്ലാ ദിവസവും ലോഡ് കയറ്റി അയച്ചിരുന്നതാണ്. മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്ന് പറയപ്പെടുന്നു.
പാമ്പാടി പോലീസ് സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. അടുത്ത ദിവസം തന്നെ മാനേജ്മെന്റുമായി ചര്‍ച്ചക്ക് വേദിയൊരുക്കാമെന്നാണ് പോലീസ് പറയുന്നത്. സമരങ്ങള്‍ക്ക് ബിഎംഎസ് നേതാക്കളായ ശ്യാപോള് കുര്യന്, സുധീഷ്, സുരേഷ്കുമാര്‍ പി.കെ, രാജേഷ്. ആര് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: