കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കിടെ കപ്പലിലുണ്ടായ പൊട്ടിത്തെറിയെക്കുറിച്ച് അന്വേഷണം തുടങ്ങി. പോലീസിന്റെ ഫോറന്‍സിക് പരിശോധനയാണ് ഇന്നലെ ആരംഭിച്ചത്. പൊട്ടിത്തെറിയുണ്ടായ സാഗര്‍ഭൂഷണ്‍ കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച രേഖകള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
ഒഎന്‍ജിസിയുടെ എണ്ണ പര്യവേഷണ കപ്പലായ സാഗര്‍ഭൂഷണില്‍ ചൊവ്വാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. കോതമംഗലം കോട്ടപ്പടി അയിരൂര്‍പാടം സ്വദേശി പി.ടി. ശ്രീരൂപ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിശോധനകള്‍ നടത്തിയതായി കപ്പല്‍ശാലാ അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സംശയം ബാക്കിയാണ്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി സാധ്യതകളുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. കപ്പല്‍ശാലയുടെ ആഭ്യന്തര അന്വേഷണത്തിനു പുറമെ ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് എന്നിവരും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: