ഇരിട്ടി: ഇരിട്ടി താലൂക്കിനായി പുതുതായി അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫിസ് ആസ്ഥാനം ഇരിട്ടിയില്‍ തന്നെ എന്ന് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഇതോടെ ആസ്ഥാനം സംബന്ധിച്ച തര്‍ക്കത്തിന് വിരാമമായി . കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെക്കണ്ട നിവേദക സംഘത്തിനോടു മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരിട്ടിയില്‍ തന്നെ ആര്‍ടി ഓഫിസ് ആസ്ഥാനം എന്നു വ്യക്തമാക്കുന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങിയിരിക്കുന്നത് .
ഒരാഴ്ച മുന്‍പത്തെ മന്ത്രി സഭാ യോഗത്തില്‍ ഇരിട്ടി താലൂക്കില്‍ ഉള്‍പ്പെടെ ആറിടത്ത് ജോയിന്റ് ആര്‍ടി ഓഫിസ് അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘം ജോയിന്റ് ആര്‍ടി ഓഫിസ് തുടങ്ങുന്നതിനായി ഇരിട്ടിയിലും മട്ടന്നൂരിലും സ്ഥല പരിശോധന നടത്തിയത് വിവാദത്തിനിടയാക്കി. താലൂക്ക് ആസ്ഥാനം ഇരിട്ടി ആണെന്നിരിക്കേ ജോയിന്റ് ആര്‍ടി ഓഫിസ് മട്ടന്നൂരിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായുള്ള പ്രചാരണം ശക്തമായിരുന്നു .
ഭൂമിശാശ്ത്ര പരമായ കിടപ്പും താലൂക്കില്‍ ആകെയുള്ള 19 വില്ലേജുകളില്‍ 17 വില്ലേജുകളിലുള്ളവര്‍ക്കും സൗകര്യപ്രദമായി എത്താന്‍ പറ്റുന്നതും മധ്യ ഭാഗത്തുള്ളതുമായ ഇരിട്ടിയില്‍ നിന്ന് ആസ്ഥാനം മാറ്റാനുള്ള നീക്കം ഉണ്ടായാല്‍ എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിച്ച് സണ്ണി ജോസഫ് എംഎല്‍എയും രംഗത്തെത്തി.
ഇതിനിടയില്‍ എംഎല്‍എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരന്, ഇരിട്ടി എരിയാ സെക്രട്ടറി ബിനോയി കുര്യന്, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ 10 ന് കണ്ണൂരില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു.
ആസ്ഥാന മാറ്റ നീക്കത്തെ പറ്റി പറഞ്ഞ നിവേദക സംഘത്തോട് അത് ഇരിട്ടിയില്‍ തന്നെ ആണ് അനുവദിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: