കൊച്ചി: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹര്‍ജി നല്കിയ മഹാലക്ഷ്മിയുടേത് തെറ്റായ വിലാസമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശശീന്ദ്രനെതിരായ പരാതി പിന്‍വലിച്ച യുവതിയുടെ നടപടി സ്ത്രീകള്‍ക്ക് മുഴുവന്‍ മാനക്കേടുണ്ടാക്കും. അതുകൊണ്ടാണ് ഹര്‍ജി നല്‍കിയതെന്ന് മഹാലക്ഷ്മി ഹൈക്കോടതിയെ ബോധിപ്പിച്ചു.
ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും സര്‍ക്കാര്‍ അഭിഭാഷകനും അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എതിര് സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.
ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നല്കാന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസ് നിലവിലുള്ളപ്പോള്‍ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്ക്കോടതി റദ്ദാക്കുകയായിരുന്നു.
കേസിന്റെ മുന്‍ഗണന ക്രമവും മറികടന്നുവെന്നും ചൂണ്ടികാട്ടിയാണ് മഹാലക്ഷ്മി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: