കൊച്ചി: ബോട്ട് ഓണേഴ്സ് അസോസിയേഷനും സംയുക്ത സമരസമിതിയും പ്രഖ്യാപിച്ച അനിശ്ചികാല പണിമുടക്കിനെത്തുടര്‍ന്ന് മത്സ്യബന്ധന മേഖല സ്തംഭിച്ചു. ഹാര്‍ബറുകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. പണിമുടക്ക് തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരും.
കൊല്ലം നീണ്ടകരയിലെ ഫിഷറീസ് വകുപ്പ് ഓഫീസിലേക്ക് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. ഡീസല്‍ സബ്സിഡി നല്‍കിയില്ലെങ്കില്‍ പണിമുടക്ക് തുടര്‍ന്ന് പോകുമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന് അറിയിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.
മത്സ്യത്തൊഴിലാളികളും പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയെ അവഗണിച്ചെന്നാരോപിച്ച് നീണ്ടകരയിലെ ഫിഷറീസ് വകുപ്പിന്റെ ഓഫീസ്, ബോട്ടുടമകളും തൊഴിലാളികളും ചേര്‍ന്ന് ഉപരോധിച്ചു. സംസ്ഥാനത്തെ മറ്റ് ഹാര്‍ബറുകളിലും പ്രതിഷേധ പരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: