കൊച്ചി: യഹൂദരുടെ രാജ്യമായ സ്വതന്ത്ര ഇസ്രയേലിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോയത് ലോക വാര്‍ത്തയായിരുന്നു. ഒരു യഹൂദന് ഇസ്രയേലില്‍നിന്ന് കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കടക്കരപ്പള്ളിയിലെത്തി. അവിടെ യഹൂദരുടെ സ്മരണ ഉയര്‍ത്തുന്ന ചരിത്രമുണ്ടെന്നറിഞ്ഞ്. അതെ യഹൂദര്‍ അങ്ങനെയാണ്, അവര്‍ വേരുകള്‍ തേടി എവിടെയുമെത്തും.
പ്രശസ്ത സാഹിത്യ-സിനിമാ പ്രവര്‍ത്തകനായിരുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന് സാജു ചേലങ്ങാടിനെ കാണാനാണ് ഇസ്രയേലില്‍നിന്ന് സാസണ് മീയര്‍ എത്തിയത്; ഭാര്യയോടൊപ്പം. അവര്‍ സാജു എഴുതിയ യഹൂദ വിശേഷം വായിച്ചറിഞ്ഞാണ് കാണാന്‍ വന്നത്. യഹൂദ ചരിത്രവും അവരുടെ പ്രചാരണ മാസികയായിരുന്ന പൂമാലയെയും പത്രാധിപര്‍ ഇ. ഏലിയാസിനേയും കുറിച്ച് സാജു എഴുതിയത് നന്നായി മലയാളവും വായിക്കാനറിയാവുന്ന ഇവര്‍ വായിച്ചു. മാതൃഭൂമിയുടെ കൊച്ചി നഗരം പേജിലായിരുന്നു കുറിപ്പ്.
അവര്‍ കടക്കരപ്പള്ളിയില്‍ ചെന്നു. ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ കണ്ടു. ഇനി വലിയൊരു സംഘവുമായി വരുമെന്നറിയിച്ച് പിരിഞ്ഞു. ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയാണ് മടങ്ങിയത്. ഇസ്രയേലില്‍ എയര്വിമാനകമ്പനിയില് ജോലിക്കാരനാണ് സാസണ് മീയര്‍. (ചിത്രം: സാസണ് മീയറും ഭാര്യയും അന്ധകാരനഴിക്കടപ്പുറത്ത്)
സാജു ഫേസ് ബുക്കില്‍ ആ കൂടിക്കാഴ്ചയെക്കുറിച്ച് എഴുതുന്നു:
” ഇത് സാസണ് മീയറും ഭാര്യയും. ഇസ്രയേലിലെ റമല്ലയിലാണ് താമസം.1960 കളുടെ ഒടുവില്‍ കൊച്ചിയില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് കുടിയേറിയവരാണിവര്‍. ഇന്നും നന്നായി മലയാളം സംസാരിക്കുകയും എഴുതുകയും വായിക്കുകയും ചെയ്യുന്ന ഇവരെപ്പോലേ മലയാളത്തെയും മലയാളിത്തത്തേയും സ്നേഹിക്കുന്ന ഒട്ടേറെപ്പേര്‍ ഇസ്രയേലിലുണ്ട്. ദിവസവും മലയാളം ചാനലുകള്‍ ഡിഷ് ആന്റിനയിലൂടെകാണുന്ന ഇവര്ക്ക്സീരിയലുകളും മലയാള സിനിമകളും ഗൃഹാതുരത്വ സ്മരണകളാണ്.
ഞാന്‍ മാതൃഭൂമി കൊച്ചി എഡിഷനിലെ നഗരം പേജില്‍ കൊച്ചിയിലെ യഹൂദ ചരിത്രവും അവരുടെ ജിഹ്വയായിരുന്ന ‘പൂമാല’ മാസികയേയും പത്രാധിപരായിരുന്ന ഇ. ഏലിയാസിനേയും കുറിച്ചെഴുതിയ ലേഖനം കണ്ട് എന്നെ അന്വേഷിച്ചെത്തിയതായിരുന്നു അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഇവര്‍. കേരളത്തിലെ യഹൂദ ചരിത്രം മാള, പറവൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ മാത്രമല്ല ഒതുങ്ങുന്നത് ചേര്‍ത്തലയിലും ആ സ്മരണകള്‍ ഉറങ്ങുന്നുണ്ടെന്ന് ഞാന്‍ എഴുതിയിരുന്നു. അത് കാണാനാണ് മീയറും ഭാര്യയും എന്നെത്തേടിയെത്തിയത്.
യഹൂദര്‍ തെളിച്ച് വെട്ടം വീഴ്ത്തിയ വെട്ടയ്ക്കല്‍ ഗ്രാമം മീയറും ഭാര്യയും കണ്ടപ്പോള്‍ അവര്‍ക്ക് എന്തെന്നില്ലാത്ത സന്തോഷവും ആശ്ചര്യവും. യഹൂദ പ്രമാണിമാരായിരുന്ന കോഡര്‍ കുടുംബം പണിതവെട്ടയ്ക്കലെ ബംഗ്ലാവും അതിലെ പ്രമാണിമാരുടെ ചിത്രങ്ങളും കണ്ട മീയര്‍ ദമ്പതിമാര്‍ക്ക് ഈ ചരിത്ര ഏട് മറവിലാണ്ടതില് വല്ലാത്ത നിരാശ. ചിത്രങ്ങളിലൊരാളുടെ വേഷം ചൂണ്ടിക്കാട്ടി മീയര്‍ എന്നോട് പറഞ്ഞു ‘അത് ഞങ്ങളുടെ റാബിയുടെ വേഷമാ’.
റാബി എന്നാല്‍ യഹൂദ പുരോഹിതന്. ഏതാണ്ട് രണ്ടര നൂറ്റാണ്ട് മുന്‍പ് നിര്‍മിച്ച ഘനമേറിയഭിത്തിയും ബലമേറിയ തേക്കിന് മച്ചുമുള്ള ഈ ഇരുനില മാളിക പില്ക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇന്നവിടെ പട്ടണക്കാട് പി.എച്ച്. സെന്റര്‍ പ്രവര്‍ത്തിക്കുകയാണ്. നിരവധി യഹൂദ വിവാഹങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥമായതോറയിലെ ശ്ലോകങ്ങള്‍ ഇവിടെ ഉരുക്കഴിഞ്ഞിട്ടുണ്ട്. യഹൂദരുടെ ആഘോഷരാവുകള്‍ ഇവിടെ നിലാവും വിളക്കിന്റെ വെളിച്ചവുമായി അലിഞ്ഞ് ചേര്‍ന്ന് ആടിത്തീര്ന്നിട്ടുണ്ട്. എത്രയോ ഹീബ്രു പ്രാര്‍ത്ഥനകള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട്. മുകളില്‍ നിന്നും തേക്കിന് ചവിട്ടുപടികളിറങ്ങവേ മീയറുടെ ഭാര്യ ചില ഹീബ്രു ശ്ലോകങ്ങള്‍ ചൊല്ലുന്നതു കേട്ടു. പൂര്‍വ്വികരുടെ കാല്‍പ്പാടുകള്‍ ഏറെ ഏറ്റുവാങ്ങിയ മണ്ണിനോടു നന്ദി പറയുകയായിരുന്നോ അവര്‍? എനിക്കറിയില്ല.
കോച്ചമാര്‍ എന്നായിരുന്നു യഹൂദരെ നാട്ടുകാര്‍ ബഹുമാനസൂചകമായി വിളിച്ചിരുന്നത്.കോച്ചമാരുടെ ബംഗ്ലാവിറങ്ങി ചുറ്റുമുള്ള പാടശേഖരങ്ങളിലൂടെ അന്ധകാരനഴി കടല്‍ത്തീരത്തേയ്ക്ക് പോകവേ ആ ദമ്പതികളുടെ മുഖത്ത് മൂകത വലകെട്ടി. കൊച്ചിയില്‍ നിന്ന് വഞ്ചികളില്‍ ഇവിടെ അധ്വാനത്തിനും ആഘോഷത്തിനുമായി വന്നിറങ്ങിയ മണ്മറഞ്ഞ സ്വന്തംപൂര്വ്വികര് അവരുടെ മനസ്സിലൂടെ അപ്പോള്‍ കടന്നു പോകുകയായിരുന്നു. അന്ധകാരനഴി കടപ്പുറം കണ്ട ഉടനെ അവര്‍ക്ക് ചെറു നൊമ്പരമുണ്ടായ പോലെ തോന്നി. കാരണം ഈ കടപ്പുറത്തും ഒരു കാലത്ത് പതിഞ്ഞതാണല്ലോ യഹൂദ കാലടികള്‍. ഏതാനും നിമിഷങ്ങള്‍ക്കകം അവര്‍ വര്‍ത്തമാന നിമിഷത്തിലേക്ക് മടങ്ങിയെത്തി. പൂര്‍വ്വിക സ്മരണകളുറങ്ങുന്ന മണ്ണിലെത്താന്‍ കഴിഞ്ഞതിലെ സന്തോഷം മുഖത്ത് ചിരിയും ആഹ്ലാദവുമായി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: