ന്യൂയോർക്ക്: അമേരിക്കയിൽ അടുത്തിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന സ്കൂൾ വെടിവയ്പ് സംഭവങ്ങൾ ജനങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡിലെ ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ കുട്ടികളടക്കം 17 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്ത അമേരിക്കൻ ജേർണലിസ്റ്റായ ജെഫ് ഗ്രീൻഫീൽഡ് ട്വിറ്ററിൽ കുറിച്ചിട്ടത് ഏവരെയും ഞെട്ടിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ 18 തവണയെ സ്കൂളുകളിൽ വെടിവയ്പ് ഉണ്ടായിട്ടുള്ളു, എന്നാൽ അമേരിക്കയിലെ സ്കൂളുകളിൽ ജനുവരി 1 മുതൽ 45 ദിവസം വരെയുള്ള ദിവസങ്ങളിൽ 18 തവണ വെടിവയ്പ് നടന്നിരിക്കുന്നു.
നാല് മാസങ്ങൾക്ക് മുൻപ് ലാസ്വേഗാസിലെ സംഗീതനിശാ പരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ 58 പേർ കൊല്ലപ്പെടുകയും 500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2017ൽ മാത്രം 12,000 അമേരിക്കൻ പൗരന്മാരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അതായത് കണക്കുകൾ പ്രകാരം ഓരോ ദിവസവും 90 അമേരിക്കൻ പൗരന്മാരാണ് വെടിവയ്പിൽ ജീവൻ നഷ്ട്പ്പെടുന്നതെന്ന് ചുരുക്കം.
അമേരിക്കൻ ജനതയുടെ ‘തോക്ക് സംസ്കാരം’ കാലങ്ങളായി ഏവരും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. വ്യഖ്യാത ഹോളിവുഡ് സംവിധായകൻ മൈക്കൽ മൂരെ തോക്ക് സംസ്കാരത്തിന്റെ ഭ്രാന്തിനെക്കുറിച്ച് സിനിമ തന്നെ ഇറക്കുകയുണ്ടായി. അതേ സമയം ഇത്രയും ആക്രമണങ്ങൾ നടന്നിട്ടും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ ഭാഗത്ത് നിന്നും തോക്കുകളുടെ ലൈസൻസ് കാര്യങ്ങളിൽ മാറ്റം വരുത്തുന്ന നിയമങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: