തിരുവനന്തപുരം: കോവളം കൊട്ടാരവും ഭൂമിയും സ്വകാര്യവ്യക്തിക്കു കൈമാറാനുള്ള യൂഡിഎഫ് തീരുമാനത്തെ പിന്തുണയ്ക്കുന്ന സിപിഎം നയം വഞ്ചനാപരവും ജനദ്രോഹവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അഭിപ്രായപ്പെട്ടു. കൊട്ടാരവും ഭൂമിയും സ്വകാര്യവ്യക്തികള്‍ക്കു നല്‍കരുതെന്ന ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് സിപിഎം മാറിയിരിക്കുന്നത് ചില ഉന്നത സിപിഎം നേതാക്കളുടെ വ്യക്തി താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
കോവളം കൊട്ടാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നില്‍ക്കട്ടെയെന്നും അതോടനുബന്ധിച്ചുള്ള വസ്തുവകകള്‍ സ്വകാര്യ വ്യക്തിക്ക് പാട്ടത്തിനു നല്‍കുന്നതിനെ എതിര്ക്കേണ്ടെന്നുമാണ് സിപിഎം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കൊട്ടാരത്തിനു ചുറ്റുമുള്ള നാലര ഏക്കറോളം സ്ഥലം സ്വകാര്യ കുത്തകകള്‍ക്ക് പാട്ടത്തിനു നല്‍കുക വഴി കൊട്ടാരവും അവരുടെ കൈകളിലാക്കി നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കാരണവശാലും കോവളം കൊട്ടാരമോ, വസ്തുവകകളോ സ്വകാര്യ വ്യക്തിക്കു നല്കാന് അനുവദിക്കില്ലെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു.
കൊട്ടാരവും അതുമായി ബന്ധപ്പെട്ട വസ്തുക്കളും സ്വകാര്യ കുത്തകകള്‍ക്കു കൈമാറാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുന്ന സമീപനമായിരുന്നു ഇതുവരെ സിപിഎം പിന്തുടര്ന്നിരുന്നത്. എന്നാല്‍ ഇപ്പോഴുണ്ടായ നിലപാടു മാറ്റം ദുരൂഹത ഉയര്‍ത്തുന്നതാണ്. കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട് സ്വകാര്യ ഹോട്ടല്‍ ഉടമസ്ഥരുമായി കേസ് നിലനില്‍ക്കുന്നുണ്ട്. ഹോട്ടലിന്റെ ഉടമസ്ഥര്‍ മാറിയെങ്കിലും കേസ് നിലനില്‍ക്കുകയാണ്. കൊട്ടാരത്തിന്റെ വസ്തുക്കള്‍ സ്വകാര്യ വ്യക്തിക്കു കൈമാറിയാല്‍ അതു കേസിനെ ദുര്‍ബലപ്പെടുത്തുകയും കൊട്ടാരം അവര്‍ കൈക്കലാക്കുകയും ചെയ്യും. കൊട്ടാരവും വസ്തുവകകളും മൊത്തത്തില്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെ സിപിഎമ്മും പിന്തുണയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
സിപിഎമ്മിന്റെ നിലപാടു മാറ്റത്തില്‍ ഉന്നത തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വി.മുരളീധരന് പറഞ്ഞു. സിപിഎം ഉന്നത നേതാക്കള്‍ക്ക് ഹോട്ടല്‍ ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ ഫലമായാണ് ഇപ്പോള്‍ ഈ നിലപാടു മാറ്റം എന്നു കരുതേണ്ടിയിരിക്കുന്നു. കോവളം കൊട്ടാരവും അതുമായി ബന്ധപ്പെട്ട വസ്തുവകകളും സംരക്ഷിക്കപ്പെടണമെന്നാണ് ബിജെപിയുടെ നിലപാട്. അത് സ്വകാര്യവ്യക്തിക്കു കൈമാറാനുള്ള ഏതു നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും മുരളീധരന് പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: