ആത്മജ്ഞാനഫലത്തെപ്പറ്റി പറയുന്നു-
യഥാ നദ്യഃ സ്യന്ദമാനാഃ സമുദ്രേ
അസ്തം ഗച്ഛന്തി നാമരൂപേ വിഹായ
തഥാ വിദ്വാന് നാമരൂപാദ് വിമുക്തഃ
പരാത്പരം പുരുഷമുപൈദി ദിവ്യം
ഒഴുകിക്കൊണ്ടിരിക്കുന്ന നദികള്‍ പേരും രൂപവുമൊക്കെ വെടിഞ്ഞ് സമുദ്രത്തില്‍ ചെന്നുചേര്‍ന്ന് മറഞ്ഞുപോകുന്നതുപോലെ ജ്ഞാനിയായ പുരുഷന് പേരും രൂപവുമൊക്കെ വിട്ട് പരാത്പരനും ദിവ്യനുമായ പുരുഷനെ പ്രാപിക്കുന്നു.
ഗംഗ, യമുന, സിന്ധു, സരസ്വതി തുടങ്ങിയ നദികള്‍ക്കെല്ലാം പ്രത്യേകം പേരും രൂപവുമൊക്കെയുണ്ട്. യമുനാജലം കറുത്ത നിറമാണെങ്കില്‍ ഗംഗ അങ്ങനെയല്ല. അതുപോലെയല്ല മറ്റൊരു നദി. പക്ഷേ ഇവയൊക്കെ കടലില്‍ ചേരുമ്പോള്‍ പിന്നെ നിലനില്‍പ്പില്ല; സമുദ്രം തന്നെയായിത്തീരുന്നു. അതുപോലെയാണ് ആത്മജ്ഞാനി പരമാത്മാവായി ഒത്തുചേരുന്നത്. അറിവില്ലായ്മയുടെ പ്രതീകങ്ങളാണ് നാമരൂപങ്ങളും പലതായി കാണലുമൊക്കെ. ആത്മസാക്ഷാത്കാരം ലഭിക്കുമ്പോള്‍ പലതെന്ന് തോന്നിയതും കരുതിയതുമൊക്കെ ഒന്നാണെന്ന് തീര്‍ച്ചയാകും. പിന്നെ ഭേദബുദ്ധിയില്ല. ബ്രഹ്മത്തില്‍നിന്നുണ്ടായത് ബ്രഹ്മത്തില്‍ ചേരുന്നു. കടലിലെ വെള്ളംതന്നെയാണ് നീരാവിയായും പിന്നെ മേഘമായും മഴയായും നീര്‍ച്ചാലായും അരുവിയായും പുഴയായുമൊക്കെ മാറിയത്. അവസാനം ഉദ്ഭവസ്ഥാനമായ കടലിലെത്തുമ്പോള്‍ എല്ലാ നാമരൂപങ്ങളും വെടിഞ്ഞേ മതിയാകൂ. പരമാത്മാവില്‍നിന്ന് ഉണ്ടായതെല്ലാം പലതായി വിളങ്ങുമെങ്കിലും ആത്മസാക്ഷാത്കാരത്തില്‍ എല്ലാ നാനാത്വവും പോയി ഏകത്വത്തില്‍ എത്തുന്നു. ഒന്നാണ് പലതായത്. അവ ഒന്നായല്ലേ പറ്റൂ. എന്നെങ്കിലുമൊരിക്കല്‍ അതിന് അവിദ്യ നീങ്ങുകതന്നെ വേണം.
ബ്രഹ്മത്തെ അറിയുന്നവന്
ബ്രഹ്മമായിത്തീരുന്നു-
സയോ ഹവൈ തത് പരമാ ബ്രഹ്മവേദ
ബ്രഹ്മൈ വ ഭവതി നാസ്വാ ബ്രഹ്മവിത്കുലേ ഭവതി
തരതി ശോകം തരതി പാപ്മാനം
ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി
പരമമായ ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായിത്തീരുന്നു. ഇയാളുടെ കുലത്തില്‍ ബ്രഹ്മജ്ഞനല്ലാത്തവന്‍ ഉണ്ടാകുകയില്ല. അയാള്‍ ശോകത്തേയും പാപത്തേയും തരണംചെയ്യുന്നു. ഹൃദയത്തിന്റെ കെട്ടുകളില്‍നിന്ന് വിമുക്തനായി മരണമില്ലാത്തവനായിത്തീരുന്നു.
ബ്രഹ്മത്തെ അറിഞ്ഞയാളുടെ ഗതിക്ക് എന്തെങ്കിലും തടസ്സമുണ്ടാകുമോ എന്ന സംശയത്തെ ഇല്ലാതാകുന്നതാണ് ഈ മന്ത്രം. മോക്ഷത്തിന് അവിദ്യയല്ലാതെ മറ്റ് തടസങ്ങളൊന്നുമില്ല. ബ്രഹ്മജ്ഞന് അവിദ്യയില്ലാത്തതിനാല്‍ അദ്ദേഹം ബ്രഹ്മം തന്നെയായിത്തീരുന്നു. ബ്രഹ്മജ്ഞന്റെ ബ്രഹ്മപ്രാപ്തിക്ക് വിഘ്നം വരുത്താന്‍ ദേവന്മാര്ക്കു പോലുമാവില്ല. ദേവന്മാരുടെ പോലും ആത്മാവായിത്തീര്‍ന്നതിനാലാണിത്. മനസ്സിന്റെ സകല ദുഃഖങ്ങളേയും ജീവിച്ചിരിക്കുമ്പോള്‍തന്നെ കടക്കുന്നു. ധര്‍മ്മാധര്‍മ്മങ്ങള്‍ ഇല്ലാത്തതിനാല്‍ പുണ്യപാപങ്ങളേയും അതുപോലെതന്നെ ഹൃദയത്തിന്റെ അവിദ്യ, കാമ, കര്‍മ്മ ഗ്രന്ഥികളേയും മറികടക്കുന്നു. അപ്പോള്‍ അമൃതസ്വരൂപനായിത്തീരുന്നു.
ബ്രഹ്മജ്ഞാനിയുടെ വംശത്തില്‍ ബ്രഹ്മചിന്തനത്തോടുകൂടിയ ശ്രേഷ്ഠനായ ആളുകളാവും ഉണ്ടാകുക എന്നുകൂടി ഈ ആത്മജ്ഞാനത്തിന്റെ മഹത്വത്തെ ഉദ്ഘോഷിച്ചുകൊണ്ടു പറയുന്നു.
ബ്രഹ്മവിദ്യയെ ഉപദേശിക്കാനുള്ള നിയമത്തെ പറയുന്നു-
ക്രിയാവന്തഃ ശ്രോത്രിയാ ബ്രഹ്മനിഷ്ഠാഃ
സ്വയം ജൂഹ്വത ഏകര്‍ഷിം ശ്രദ്ധയന്തഃ
രോഷാമേവൈതാം ബ്രഹ്മവിദ്യാം വദേത
ശിരോ വ്രതം വിധിവദ്യൈസ്തു ചീര്ണ്ണം
വേദവിഹിതമായ കര്‍മ്മങ്ങള്‍ വേണ്ടപോലെ അനുഷ്ഠിക്കുന്നവരും അപരബ്രഹ്മത്തില്‍ നിഷ്ഠയുള്ളവരും വേദങ്ങളും ശാസ്ത്രങ്ങളും പഠിച്ചവരും ശ്രദ്ധയോടെ ഏകര്‍ഷി എന്ന അഗ്നിയില്‍ സ്വയം ഹോമിക്കുന്നവരും ശിരോവ്രതം ധരിച്ചവരുമായവര്‍ക്കാണ് ബ്രഹ്മവിദ്യയെ ഉപദേശിക്കേണ്ടത്.
വേദം വിധിച്ചതായ കര്‍മ്മങ്ങളെ നിഷ്കാമമായി അനുഷ്ഠിക്കണം. എങ്കിലേ ചിത്തശുദ്ധിയും ബ്രഹ്മജിജ്ഞാസയും ഉണ്ടാകൂ. വേദശാസ്ത്രങ്ങളെ വേണ്ടപോലെ പഠിച്ച് ജീവിക്കണം. അപരബ്രഹ്മത്തില്‍ നിഷ്ഠയുള്ളവര്‍ക്ക് പിന്നീട് പരബ്രഹ്മത്തില്‍ താല്പര്യമുണ്ടാകും. വളരെ ശ്രദ്ധയോടെ ഏകര്‍ഷി എന്ന അഗ്നിയില്‍ ഹോമിക്കണം. ആഥര്‍വര്‍ണ്ണന്‍മാരുടെ ശിരസ്സില്‍ അഗ്നിയെ ധരിക്കുന്നതാണ് ശിരോവ്രതം. തീവ്രമുമുക്ഷത്വം എന്നോ തല മുണ്ഡനം ചെയ്യല്‍ എന്നോ ഇവിടെ അര്‍ത്ഥമെടുക്കണം. ഇങ്ങനെ വേണ്ടവിധത്തില്‍ പാകത വന്നവര്‍ക്ക് മാത്രമേ ഈ ഉപനിഷത്ത് പഠിക്കാന്‍ യോഗ്യതയുള്ളൂ. ഈ മന്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് ഉപനിഷത്ത് പഠനത്തില്‍നിന്നും അര്‍ഹരായവരെ മാറ്റിനിര്‍ത്തരുതെന്ന് ആചാര്യന്മാര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലെങ്കില്‍ കര്‍മകാണ്ഡവും ബ്രാഹ്മണ്യവും മാത്രം ഇതിന്റെ യോഗ്യതയായി വിലയിരുത്തപ്പെടും.
തദേതത് സത്യ മുഷിരംഗിരാഃ പുരോ
വാച നൈതദചീര്‍ണ്ണവ്രതോളധീതേ
നമഃ പരമഋഷിഭ്യോനമഃ പരമഋഷിഭ്യഃ
ഈ പരമസത്യമായ ഉപനിഷത്തിനെ അംഗിരസ്സ് ഋഷി ശൗനകന് ഉപദേശിച്ചുകൊടുക്കുന്നതാണ്. വ്രതങ്ങള്‍ നേരാംവണ്ണം അനുഷ്ഠിക്കാത്തവര്‍ ഇത് പഠിക്കരുത്. പരമഋഷികള്‍ക്ക് നമസ്കാരം. പരമഋഷികള്‍ക്ക് നമസ്കാരം. വ്രതാനുഷ്ഠാനമില്ലാതെ ചിത്തശുദ്ധിയുണ്ടാകില്ല. ചിത്തശുദ്ധി നേടിയവര്‍ക്കേ ബ്രഹ്മവിദ്യ അഭ്യസിക്കാനാവൂ. അല്ലാതെ പഠിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമുണ്ടാകില്ല. ബ്രഹ്മജിജ്ഞാസയുള്ളവന്‍ മാത്രമേ ഉപനിഷത് പഠനം നടത്താവൂ. ഋഷിപരമ്പരക്കുള്ള നമസ്കാരവും പ്രധാനമാണ്. പരമമായ ബ്രഹ്മത്തെ സാക്ഷാത്കരിച്ചവരും യോഗ്യരായവര്‍ക്ക് ബ്രഹ്മവിദ്യയെ ഉപദേശിച്ചവരുമായ എല്ലാ ഋഷിമാരേയും നമസ്കരിക്കുന്നു. നമഃ പരമ ഋഷിഭ്യ എന്ന് രണ്ട് തവണ പറഞ്ഞത് ഗ്രന്ഥത്തിന്റെ സമാപനം കാണിക്കാനാണ്. ഓം ഭദ്രം കര്‍ണ്ണേഭി…. എന്ന ശാന്തിമന്ത്രം തന്നെയാണ് ഒടുക്കത്തിലും ഉപയോഗിക്കുന്നത്. ബ്രഹ്മവിദ്യാ ആര്‍ജ്ജനത്തിലൂടെ ഏവര്‍ക്കും പരമശാന്തിയുണ്ടാകട്ടെയെന്ന് പറഞ്ഞ് മുണ്ഡകോപനിഷത്ത് അവസാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: