എടത്വാ: കടുത്തവേനല്‍ ചൂടിലും കുടിവെള്ള പ്ലാന്റിലേക്കുള്ള ജലസംഭരണം അപ്പര്‍ കുട്ടനാട്ടിലെ ജലാശയങ്ങള്‍ വന്‍തോതില്‍ വറ്റുന്നതായി കര്‍ഷകര്‍.
ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിലേക്കുള്ള ജലസംഭരണമാണ് വേനല്‍കാല സീസണിന് മുന്‍പേ കുട്ടനാട്ടിലെ ജലാശയങ്ങള്‍ വറ്റുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നത്. നെല്‍കൃഷിയുടെ ആവശ്യത്തിന് തോട്ടില്‍ നിന്ന് പാടത്തേക്ക് പമ്പ് ചെയ്യേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കടുത്ത വേനല്‍ ചൂടില്‍ ജലാശയങ്ങള്‍ വറ്റുമ്പോഴും പ്രതിദിനം പതിനായിരക്കണക്കിന് ക്യുബിക്ക് അടി വെള്ളമാണ് പ്ലാന്റുകളിലേക്ക് സംഭരിക്കുന്നത്. നിലക്കാത്ത സംഭരണം തുടങ്ങിയതോടെ അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക ഇടതോടുകളും നികന്നുതുടങ്ങി.
പമ്പാനദിയിലേയും പ്രധാന തോടുകളിലേയും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. വിതയിറക്കി 70 ദിവസം പിന്നിട്ട പാടത്ത് വളം ഇട്ടശേഷം വെള്ളം കയറ്റാന്‍ ചെറുപമ്പുകളാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. പാടത്ത് വെള്ളം കയറ്റാന്‍ സ്ഥാപിച്ച ഓവ് ചാലുകള്‍ക്കും പൈപ്പിനും താഴെയാണ് ജലനിരപ്പുള്ളത്.
വേനല്‍ കടുക്കുന്നതോടെ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറയാനും പ്രധാന തോടുകള്‍ വറ്റാനും സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ജലസംഭരണത്തിനായി വീയപുരത്ത് സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം ശക്തിയായി വലിക്കുന്നതിനാല്‍ വീയപുരം പ്രദേശങ്ങളിലെ ജലാശയങ്ങളില്‍ ഉപ്പിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടുതുടങ്ങി. അപ്പര്‍ കുട്ടനാടിന്റെ കിഴക്കന്‍ മേഖലയില്‍ ആദ്യമായാണ് ഓരുവെള്ളത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഗണ്യമായി കുറയുന്നതും തോട്ടപ്പള്ളി സ്പില്‍വേ തുറന്നിട്ടിരിക്കുന്നതും ഓരുവെള്ളം കയറാന്‍ കാരണമാകുന്നുണ്ട്. മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ കുട്ടനാട്ടിലെ പുഞ്ചകൃഷി അവതാളത്തിലാകാന്‍ സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: