അമ്പലപ്പുഴ: കുടുംബശ്രീ പ്രവര്‍ത്തകരെ ഇടനിലക്കാരാക്കി ബ്ലേഡ് മാഫിയ പണം പലിശക്കു നല്കുന്നു, പണം തിരികെ നല്കാന് കഴിയാതെ വരുന്ന കുടുംബങ്ങളുടെ വീടുകള്‍ ബ്ലേഡ് മാഫിയ എഴുതിയെടുക്കുന്നു. നിരവധി കുടുംബങ്ങള്‍ ആത്മഹത്യ ഭീഷണിയില്‍.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിടയിലാണ് ബ്ലേഡ് മാഫിയയുടെ ഈ പകല്‍കൊള്ള നടക്കുന്നത്. അമ്പലപ്പുഴയിലെ ചില വന്‍കിട സ്വകാര്യ വ്യക്തികളാണ് തങ്ങളുടെ പണം കുടുംബശ്രീക്കാരെ ഇടനിലക്കാരാക്കി ആളുകള്‍ക്കു നല്‍കുന്നത്. വീട് നിര്‍മാണം, വിവാഹം, മറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കാണ് വ്യക്തികള്‍ പണം കടമെടുക്കുന്നത്.
പതിനായിരം മുതല്‍ എഴുപതിനായിരം രൂപ വരെയാണ് പലരും എടുത്തിരിക്കുന്നത്. സ്ഥലത്തെ പ്രധാന സമ്പന്നര്‍ തങ്ങളുടെ പണം കുടുംബശ്രീ പ്രവര്‍ത്തകരെ ഇടനിലക്കാരാക്കി വന്‍ പലിശക്കാണ് ഇവര്‍ നല്‍കുന്നത്. പലിശയുടെ ഒരു ഭാഗം കുടുംബത്രീ പ്രവര്‍ത്തകര്‍ക്കും ലഭിക്കും. പല കുടുംബങ്ങളും മുതലിനേക്കാള്‍ കൂടുതല്‍ തുക പലിശ നല്കി കഴിഞ്ഞു. എങ്കിലും മുതല്‍ നല്‍കാനായി ബ്ലേഡ് മാഫിയ നിരന്തരം ശല്യപ്പെടുത്തുകയാണ്.
പണം തിരികെ നല്കാന് കഴിയാതെ വന്ന കുടുംബങ്ങളുടെ വീടുകള്‍ ബ്ലേഡ് മാഫിയ ഇതിനകം നിസാര തുക നല്കി സ്വന്തമാക്കി കഴിഞ്ഞു. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്‍ബലവും ഈ ബ്ലേഡ് മാഫിയക്കുണ്ട്. ബ്ലേഡ് മാഫിയയെ കുറിച്ച് അമ്പലപ്പുഴ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. ബ്ലേഡ് മാഫിയക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് പേരിന് അന്വേഷണം ആരംഭിച്ചത്. ജില്ലാ പോലീസ് ചീഫ് ഇടപെട്ട് ഇതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: