ഓണാട്ടുകര ഒരു സ്ഥലനാമം മാത്രമല്ല. അതിനുമപ്പുറം നിരവധി പ്രത്യേകതകളുള്ള ദേശമാണത്. കൃഷിയിലും കലയിലും സംസ്കാരത്തിലും ഉത്സവങ്ങളിലും ആചാരങ്ങളിലും രുചിവൈവിധ്യത്തിലും ഭാഷയിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന ജനതതിയാണവിടെ. ഇവിടുത്തെ മണ്ണും മനുഷ്യനും പ്രത്യേകതകളാല്‍ സമ്പന്നം. ഓണാട്ടുകരയുടെ തലപ്പാവില്‍ നിരവധി പൊന്‍തൂവലുകളുണ്ട്. കാലവും ചരിത്രവും ചാര്‍ത്തിക്കൊടുത്തത്. അതിലിപ്പോള്‍ ഒന്നുകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍, ലോകമുറ്റുനോക്കിയ പരേഡില്‍ ഓണാട്ടുകര ആദരിക്കപ്പെട്ടു. ഓണാട്ടുകരയിലെ കലയുടെയും ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായ ഓച്ചിറകാളകെട്ട് റിപ്പബ്ലിക്ദിന പരേഡിന്റെ ഭാഗമായി. പരേഡില്‍ കേരളം അവതരിപ്പിച്ച ‘കാഴ്ച’ ഓച്ചിറ കാളകെട്ടും ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചയുമായിരുന്നു.
കേരളം കുറച്ചു വര്‍ഷങ്ങളായി റിപ്പബ്ലിക്ദിന പരേഡില്‍ കാഴ്ചകളൊരുക്കിയിരുന്നില്ല. പലപ്പോഴും വൈകിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നത്. ചില വര്‍ഷങ്ങളില്‍ കേരളം നല്കിയ കാഴ്ചകള്‍ നിലവാരം കുറഞ്ഞതും ആശയങ്ങളില്‍ പുതുമകളില്ലാത്തവയുമായിരുന്നു. ഇക്കാരണങ്ങളാല്‍ കേരളത്തിന് റിപ്പബ്ലിക്ദിനപരേഡില് ഇടം ലഭിക്കാതെ പോയി. ഇത്തവണ പക്ഷേ, സ്ഥിതി മാറി. കേരളം സമര്‍പ്പിച്ച ‘ഓണാട്ടുകരയിലെ പൈതൃകത്തെ’ ദല്‍ഹിയില്‍ അംഗീകരിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ രാജവീഥിയിലൂടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ‘ആസിയാന്‍’ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാര്ക്കും മുന്നിലൂടെ ഓണാട്ടുകരയുടെ പൈതൃകം തലയെടുപ്പോടെ നീങ്ങി. ആ കാഴ്ചകണ്ട് ഭാഷയും ദേശവും മറന്ന് എല്ലാ സംസ്ഥാനത്തുനിന്നുള്ളവരും കൈയടിച്ചപ്പോള്‍ ആദരിക്കപ്പെട്ടത് ഒരു നാടും ജനതയും, അതിനപ്പുറം മഹത്തായ കാര്‍ഷിക സംസ്കൃതിയുമാണ്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, കായംകുളം എന്നീ പ്രദേശങ്ങളുള്ക്കൊള്ളുന്നയിടമാണ് ഓണാട്ടുകര. ‘ഓണം ഊട്ടുകര’ പില്ക്കാലത്ത് ഓണാട്ടുകരയായതാണെന്ന് ചിലര്‍ പറയുന്നുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവിന് ഓണമുണ്ണാനുള്ള നല്ല കുത്തരിയും കലര്‍പ്പില്ലാത്ത പച്ചക്കറിയും ഓണാട്ടുകരയില്‍ നിന്നാണ് എത്തിച്ചിരുന്നത്. ഓടനാട് എന്ന നാട്ടുരാജ്യം പിന്നീട് ഓണാട്ടുകരയായതാണെന്നും ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നു. ജലാശയങ്ങള്‍ ഏറെയുണ്ടായിരുന്നതിനാല്‍ സഞ്ചാരത്തിനും ചരക്കു നീക്കത്തിനും വള്ളങ്ങളെ കൂടുതലായി ഉപയോഗിച്ചിരുന്നതിനാലാണ് ഓടങ്ങളുടെ നാട് എന്നു വിളിച്ചത്. ഓടനാട് പിന്നീട് ഓണാട്ടുകരയായെന്നാണ് ചിലരുടെ പക്ഷം. അതെല്ലാം എന്തുതന്നെയായിക്കൊള്ളട്ടെ, ഓണം പോലെ സുന്ദരമായ നാടായിട്ടാണ് ഓണാട്ടുകരയെ അന്നാട്ടുകാര്‍ വാഴ്ത്തുന്നത്. അതത്രയും സത്യമാണെന്ന് ഓണാട്ടുകരയിലെത്തിയിട്ടുള്ളവര്ക്ക് ബോധ്യമാകും.
ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷമാണ് കാളകെട്ട്. ഓണത്തേക്കാള് വലിയ ഉത്സവമായിട്ടാണ് ഓണാട്ടുകരക്കാര്‍ ഇതാഘോഷിക്കുന്നത്. ഒരു ജോടി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്രപരിസരത്ത് നിരത്തി വെക്കുന്നു. കെട്ടുകാളകള്‍ എന്നാണിതിനെ പറയുക. വൈവിദ്ധ്യമാര്‍ന്ന വലിപ്പങ്ങളിലുള്ള കാളകളെ ഈ സമയത്ത് മൈതാനത്ത് നിരത്താറുണ്ട്. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായാണ് ഓരോ കാളയും. 2014-ല്‍ ഇത്തരത്തിലെ 200-ലധികം കാളകള്‍ അണിനിരക്കുകയുണ്ടായി. വലിയ ഉത്സവമായിരുന്നു അന്ന്. ഒരു കോടിരൂപവരെ ചെലവിട്ട് നിര്‍മ്മിച്ച കാളകള്‍ അന്ന് ഓച്ചിറ പടനിലത്തെത്തി. കാളകളുടെ തലമാത്രമാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. ഓരോ തലയ്ക്കും വേണ്ട ഉടലുകള്‍ വര്‍ഷാവര്‍ഷം ഓരോ കരക്കാരുടേയും കാളകെട്ട് സമിതികളുടേയും ഇഷ്ടാനുസാരം കെട്ടിയുണ്ടാക്കുകയാണ് പതിവ്. ചട്ടത്തില്‍ വൈക്കോലും മറ്റുംകൊണ്ട് വെട്ടിയുണ്ടാക്കുന്ന ഉടലിന്റെ മുകളില്‍ തലപിടിപ്പിച്ചാണ് കാളകളെ കെട്ടിവലിച്ചു കൊണ്ടുവരിക.
കെട്ടുകാഴ്ചകളെ ഒരുക്കുന്നത് പ്രകൃതിയുമായി ചേര്‍ന്നുനിന്നാണ്. 100 അടി പൊക്കത്തിലെ കാഴ്ച രൂപങ്ങള്‍ ഒരുക്കിയെടുക്കാന്‍ ഇഴക്കയറും തടി ആപ്പുകളുമാണ് കൂട്ടുണ്ടാവുക. ഇരുമ്പും പ്ലാസ്റ്റിക്കും പടിക്ക് പുറത്താണ്. കമുകിന് കീറുകളില്‍ കാട്ടുവള്ളികള്‍ കൂട്ടിക്കെട്ടിയായിരുന്നു മുമ്പ് തേരും കുതിരയും ഒരുക്കിയിരുന്നത്. ഇപ്പോള്‍ കാട്ടുവള്ളികള്‍ കുറവാണ്. പകരം കയറുകള്‍ വ്യാപകമായി. അപ്പോഴും പ്ലാസ്റ്റിക് വടങ്ങളും കയറുകളും ഉപയോഗിക്കാറേയില്ല.
ആദ്യകാലത്ത് ഓണാട്ടുകരയില്‍ സമൃദ്ധമായ വിളവെടുപ്പിന് സഹായിച്ച കാളകള്‍ക്കും ദേശദേവനായ പരബ്രഹ്മത്തിനുമുള്ള നന്ദി പ്രകടിപ്പിക്കാന്‍, കാളയുടെ രൂപവും വിളവിന്റെ പങ്കുമായി ഓച്ചിറ ക്ഷേത്രത്തിലേക്ക് കര്‍ഷകര്‍ എഴുന്നള്ളിയിരുന്നു. കാലംപോകെ ആചാരത്തിലും ഭാവത്തിലും വലിയ മാറ്റങ്ങളുണ്ടായി. കൃഷിയുമായി ബന്ധപ്പെട്ട ആചാരം പിന്നീട് പരിണമിച്ച് കാളകെട്ട് ഉത്സവമായി. പലതരത്തിലുള്ള ആചാര അനുഷ്ഠാനങ്ങളോടുകൂടിയാണ് കെട്ടുകാളയുടെ നിര്‍മ്മാണം. ചിങ്ങമാസത്തിലെ തിരുവോണത്തിനു ശേഷമാണ് നന്ദികേശ ശിരസ് ഒഴിച്ചുള്ള ഉടലിന്റെ നിര്‍മ്മാണം. നന്ദികേശ ശിരസ്സ് അതത് കരക്കാര്‍ക്കോ സമിതികള്‍ക്കോ സ്ഥിരമായി പാലത്തടിയില്‍ തീര്‍ത്തത് ഉണ്ടാവും. ശിരസ്സിനസുരിച്ചുള്ള അളവായിരിക്കും ഉടലിനുമുള്ളത്. ആ കണക്ക് ശിരസ്സ് നിര്‍മ്മിച്ച ശില്പി കരക്കാര്‍ക്ക് നല്കിയിരിക്കും. ശിരസ്സ്് നിര്‍മ്മിക്കുന്ന നിരവധിപേര്‍ ഓണാട്ടുകരയിലുണ്ട്. അവരെ വളരെ ആദരവോടെയാണ് കണക്കാക്കുന്നത്. അന്തരിച്ച പ്രശസ്ത ശില്പി ചുനക്കര രാജന് ഇക്കാര്യത്തില്‍ പ്രശസ്തനായിരുന്നു. പേരുകേട്ട കൂറ്റന്‍ കാളത്തലകളുടെ ശില്പി എന്ന നിലയില്‍ ഗിന്നസ് ബുക്കിലും അദ്ദേഹം പേരുനേടി. ചുനക്കര രാജന് ഇതില്‍ പലതരം പരീക്ഷണങ്ങള്‍ നടത്തുകയും ഓരോ സ്ഥലത്തെയും കാളയുടെ തലയ്ക്കു പേരിടുകയും ചെയ്തിരുന്നു. രാജനെ കൂടാതെ നൂറനാട് പടനിലത്തുള്ള വിജയനാശാരിയും കാളത്തല നിര്‍മ്മാണത്തില്‍ തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.
കെട്ടുകാളകളെ നിര്‍മ്മിക്കുന്നത് വലിയ പൂജകളോടയും ആഘോഷത്തോടെയുമാണ്. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ‘കാളമൂട്ടില്കഞ്ഞി’യുണ്ട്. കഞ്ഞി സദ്യയെന്നാണ് നാട്ടുഭാഷ. അസ്ത്രം എന്നറിയപ്പെടുന്ന ഓണാട്ടുകര സ്പെഷ്യല്‍ കറിയാണ് കൂട്ടുവിഭവം. ഇതിനിടെ കടുക് മാങ്ങ, ഉണ്ണിയപ്പം, മുതിര പുഴുക്ക്, അവല്, പഴം, പപ്പടം എന്നിവയെല്ലാം വിളമ്പും. രുചിവൈവിധ്യങ്ങള്‍ക്കും ഓണാട്ടുകര പ്രസിദ്ധമാണ്.
ഓണാട്ടുകരയുടെ കാളകെട്ടുത്സവം റിപ്പബ്ലിക് ദിന പരേഡിലൂടെ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തുമ്പോള്‍ അതിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാളികളല്ലെന്നതാണ് രസകരമായ വസ്തുത. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമാകാന്‍ കാളകളെ കെട്ടിയൊരുക്കിയത് കൊല്‍ക്കത്തയില്‍ നിന്നുള്ള കലാകാരന് ബാപ്പാ ചക്രവര്‍ത്തിയാണ്. കെട്ടുകാളകളുടെ ചിത്രവും വീഡിയോ ക്ലിപ്പിങ്ങുകളും കണ്ടശേഷമാണ് ഇദ്ദേഹം മനോഹരമായ കെട്ടുകാളകളെ ഒരുക്കിയത്. തുടര്‍ച്ചയായ 29-ാം വര്‍ഷമാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി ചക്രവര്‍ത്തി കാഴ്ചകള്‍ രൂപകല്പന ചെയ്യുന്നത്. മുമ്പ് കേരളത്തിന് നാലു തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചതും ചക്രവര്‍ത്തിയുടെ കരവിരുതില്‍ തന്നെയാണ്. കഴിഞ്ഞ പതിനാല് തവണ റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കാനുള്ള നിശ്ചല ദൃശ്യങ്ങള്‍ കേരളത്തിനുവേണ്ടി ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 1996-ലെ സ്പൈസസ് ബോട്ടാണ് കേരളത്തിന് ആദ്യമായി സ്വര്‍ണ്ണമെഡല്‍ നേടിത്തന്നത്. ഇതിനകം 235 നിശ്ചല ദൃശ്യങ്ങള്‍ ചക്രവര്‍ത്തിയുടെ കരവിരുതില്‍ രചിക്കപ്പെട്ടു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള സെറിമോണിയല്‍ വിഭാഗമാണ് റിപ്പബ്ലിക്ക്ദിന പരേഡ് നടത്തുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളം പരേഡില്‍ പങ്കെടുത്തത്. ഓരോ സംസ്ഥാനവും അവരവരുടെ നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ കേരളം നാളുകളായി ആവര്‍ത്തന വിരസതകൊണ്ട് നാണംകെടുകയായിരുന്നു പതിവ്. ഇത്തവണ കെട്ടുകാഴ്ചകളുടെ ദൃശ്യവത്കരണത്തിലൂടെ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം, കാര്‍ഷിക സംസ്കാരത്തിന്റെ വിളഭൂമിയായ ഓണാട്ടുകര ആദരിക്കപ്പെടുകയും ചെയ്യുന്നു. നാട്ടുദേവനായ പരബ്രഹ്മ മൂര്‍ത്തിക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന കെട്ടുകാളകള്‍ റിപ്പബ്ലിക്ദിന പരേഡിന്റെയും ഭാഗമായതോടെ ഒരു ജനതയുടെ വിശ്വാസങ്ങളും ഐതിഹ്യപ്പെരുമയുമെല്ലാം ആദരിക്കപ്പെടുകകൂടി ചെയ്യുന്നു. ഇപ്പോഴും ഓണാട്ടുകരയുടെ മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകര്‍ക്കും കൂടിയുള്ളതാണ് ആ ആദരവ്. ‘ഓണം ഊട്ടുകരയുടെ’ രുചിപ്പെരുമയും കലയും സാഹിത്യവും ഭാഷയുമെല്ലാം അതിന്റെ ഭാഗമാകുന്നു.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: