ന്യൂദല്‍ഹി: ദേശീയപാതയോരത്തെ മദ്യനിരോധന ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ആല്‍ക്കഹോളിന്റെ അളവ് കുറഞ്ഞ ബിയര്‍, വൈന്‍, കള്ള് എന്നിവ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ അരക്കിലോമീറ്റര്‍ പരിധിയില്‍ വില്‍ക്കുന്നതിന് അനുമതി നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യശാലകള്‍ പാതയോരങ്ങളില്‍ നിരോധിച്ച കോടതി ഉത്തരവ് കേരളത്തിന്റെ ടൂറിസം മേഖലയെ തകര്‍ത്തെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവാണുണ്ടായത്. പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, കുമരകം, ബേക്കല്‍, ചെറായി, തേക്കടി എന്നിവയെല്ലാം പഞ്ചായത്ത് പരിധികളിലാണ്.
ടൂറിസം മേഖലയുടെ വികസനത്തിനായാണ് ഇവിടങ്ങളിലെ റോഡുകള്‍ ദേശീയ-സംസ്ഥാന പാതകളായി വികസിപ്പിച്ചത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നെടുമ്പാശ്ശേരിയും കരിപ്പൂരും പഞ്ചായത്തുകളിലാണ് സ്ഥിതി ചെയ്യുന്നത്. മദ്യം വിളമ്പുന്ന വലിയ കോണ്‍ഫറന്‍സുകളും മറ്റും മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് പുറത്തേക്ക് പോയി. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് മേഖലകളെ നിരോധന പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: