കണ്ണൂര്‍: കേരളം ജിഹാദി ഭീകരവാദികള്‍ക്ക് ഒളിത്താവളമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭസുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയ കണ്ണവത്തെ എബിവിപി പ്രവര്ത്തകന് ശ്യാംപ്രസാദ് വധക്കേസ് എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാമോര്‍ച്ച കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒരു ഡസനിലധികം ഭീകരസംഘടനകള്‍ കേരളത്തില്‍ സജീവമാണെന്ന് 1991 ല്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നട്ടെല്ലുള്ള ഒരു ആഭ്യന്തരമന്ത്രിയും കേരളത്തിലുണ്ടായില്ല എന്നതാണ് വസ്തുത. ഇതിന്റെ ഫലമാണ് ജോസഫ് മാസ്റ്ററുടെ കൈപത്തി വെട്ടിമാറ്റിയത്.
ജിഹാദി സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടത് വലത് മുന്നണികള്‍ക്ക് സാധിക്കാത്തത് ഭരണത്തിലെത്താന്‍ ഇവര്‍ക്ക് ഇത്തരം സംഘടനകളുടെ ആവശ്യമുള്ളത് കൊണ്ടാണ്. കനകമലയിലും പാനായിക്കുളത്തും ഗ്രീന്‍വാലിയിലും മതതീവ്രവാദികളുടെ സാന്നിധ്യം വ്യക്തമായിട്ടും നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇരുപത്തിനാലോളം ജിഹാദി ഭീകരസംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളുടെ സൂത്രധാരന്മാര് എവിടെയെന്ന് ആര്‍ക്കുമറിയില്ല. അക്രമത്തിന്റെ ഒരു ഭാഗം മാത്രമേ കാണാന്‍ സാധിക്കുന്നുള്ളു. നിരവധി ജിഹാദി സംഘടനകളുടെ പിന്തുണയോടെ മുഖ്യമന്ത്രിയായ പിണറായി അവരുമായി സന്ധിചെയ്യുകയാണ്. ചുവപ്പ് ജിഹാദി ഭീകരര്‍ കണ്ണൂരിനെ സംഘര്‍ഷ ഭൂമിയാക്കുകയാണ്. സ്വന്തം പ്രവര്ത്തകന് കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് കേരളത്തില്‍ ചുവപ്പന്‍ ഭീകരതയുണ്ടെന്ന് കോണ്‍ഗ്രസ്സിന് ബോധ്യമായത്. എന്നാല്‍ ജനാധിപത്യ രീതിയില്‍പ്പോലും പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.
ഇസ്ലാമിക പണ്ഡിതന്മാര് കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ തയ്യാറാകണം. ഭീകരവാദികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കാന്‍ ഇസ്ലാം പണ്ഡിതന്മാര് മുന്‍കയ്യെടുക്കണം. ഇതര വിഭാഗത്തെ വേട്ടയാടുന്ന ജിഹാദികള്‍ സ്വന്തം സമുദായത്തിലെ കുഞ്ഞുങ്ങളെയും തേടിയെത്തും. ജിഹാദികള്‍ റിക്രൂട്ട് ചെയ്ത നിരവധിപേര്‍ ഇപ്പോള്‍ ഐഎസ് ക്യാമ്പുകളിലുണ്ട്. നിരക്ഷരരായവരെയല്ല മറിച്ച് അഭ്യസ്ഥവിദ്യരെയാണ് തീവ്രവാദികള്‍ റിക്രൂട്ട് ചെയ്യുന്നത്. ഐഎസ് തീവ്രവാദികള്‍ ഇസ്ലാമിനെ നന്നാക്കാനല്ല പ്രവര്‍ത്തിക്കുന്നത്. ജിഹാദികളെ മുന്നോട്ട് നയിക്കുന്നത് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ശ്യാംപ്രസാദ് വധക്കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നില്‍ വരില്ല. ഈ സാഹചര്യത്തില്‍ എന്‍ഐഎ കേസന്വേഷണം ഏറ്റെടുക്കണമെന്നും ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു.
മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ എന്‍.രതി അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സി.പി.സംഗീത, ജയ സദാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. ടി.ജ്യോതി സ്വാഗതവും സ്മിത ചന്ദ്രബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: