കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ പദ്ധതിയായ ഓപ്പറേഷന് ബ്ലോസം സ്പ്രിംഗ് പുനരാരംഭിക്കാന്‍ ജില്ലാ ഭരണ കൂടം നടപടി തുടങ്ങി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാംപിള്‍ പരിശോധനാഫലം വൈകുന്നതിന്റെ പേരില്‍ പദ്ധതി അട്ടിമറിക്കപ്പെടുകയാണെന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ ഇടപെടല്‍. സാംപിള്‍ പരിശോധന ഫലം കൈമാറാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഡെപ്യൂട്ടി കളക്ടര്‍ സുധീര്‍ ബാബു നിര്‍ദ്ദേശം നല്കി. അടുത്തു തന്നെ ടാസ്ക് ഫോഴ്സിന്റെ യോഗം ചേര്‍ന്ന് പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തെക്കുറിച്ച് മാര്‍ഗ്ഗ രേഖ തയ്യാറാക്കുന്നതിനും തീരുമാനമായി. ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നും പരിശോധന ഫലം കൈമാറുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ സിന്ധു പറഞ്ഞു.
ജില്ലയില്‍ പ്ലാന്റേഷന് കോര്‍പ്പറേഷനു കീഴില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് കഴിഞ്ഞ മെയ് മാസത്തിലാണ് മന്ത്രി കെ പി മോഹനന് പങ്കെടുത്ത യോഗത്തില്‍ ടാസ്ക് ഫോഴ്സിന് രൂപം നല്‍കിയത്. ഡെപ്യൂട്ടി കളക്ടര്‍ സുധീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഡോ മുഹമ്മദ് അഷീല്‍ കണ്‍വീനറായ സമിതിയില്‍ പ്ലാന്റേഷന് കോര്പ്പറേഷന്,എച്ച്ഐഎല്‍, മലിനീകരണനിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ പ്രതിനിധികളും ഉള്‍പ്പെട്ടിരുന്നു.
എന്‍ഡോസള്‍ഫാന്‍ പ്രകൃതിക്കും മനുഷ്യനും ഭീഷണിയാകാത്ത രീതിയില്‍ സൂക്ഷിക്കുകയായിരുന്നു പദ്ധതിയുടെ പ്രാരംഭ നടപടി. എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടത്തേണ്ടിയിരുന്നത്.ഇതിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ സാംപിള്‍ പരിശോധനയ്ക്കായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കൈമാറുകയും ചെയ്തു. പരിശോധന ഫലത്തിനനുസൃതമായാണ് നിര്‍വീര്യമാക്കുന്നതിനുള്ള സാങ്കേതിക വിദ്യ സ്വീകരിക്കേണ്ടത്. എന്നാല്‍ സാംപിള്‍ പരിശോധന ഫലം വൈകുന്നതിന്റെ പേരില്‍ കഴിഞ്ഞ നാലുമാസത്തോളമായി പദ്ധതി നിശ്ചലമായിരുന്നു. സാംപിള്‍ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കി ആഗസ്റ്റ് നാലിന് ബോര്‍ഡിന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് പിന്നീട് വ്യക്തമായി. റിപ്പോര്‍ട്ട് തിരുവനന്തപുരം ഹെഡ്ഡോഫീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ ഭരണത്തിനോ ടാസ്ക് ഫോഴ്സിനോ റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് പദ്ധതി അനിശ്ചിതാവസ്ഥയിലാക്കിയത്. പദ്ധതി സംബന്ധിച്ച് ജില്ലാ ഭരണ കൂടവും ബോര്‍ഡും ഭിന്നാഭിപ്രായമാണ് പുലര്‍ത്തുന്നത്. പദ്ധതിക്കു വേണ്ടിയല്ല തങ്ങള്‍ സാംപിള്‍ പരിശോധന നടത്തിയതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതികരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പരിശോധനാ റിപ്പോര്‍ട്ട് നല്കാന് പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: