കോട്ടയം: ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാജ്യദ്രോഹപ്രവര്‍ത്തനം മുഖമുദ്രയാക്കിയവരാണെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖ് കെ.പി.രാധാകൃഷ്ണന്. ഭാരതീയ വിചാരകേന്ദ്രവും തപസ്യ കലാസാഹിത്യവേദിയും സംയുക്തമായി നടത്തുന്ന സദ്ഗമയ 2018 പ്രഭാഷണ പരമ്പരയിലെ ചുവപ്പ് ജിഹാദ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്ര മതബോധത്തിന്റെയും വിശ്വാസത്തിന്റെയും വക്താക്കളായ ഇസ്ലാം സമൂഹവും മതത്തെ തിരസ്കരിച്ച് ഭൗതികതയില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഐക്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. ലോകത്തൊരിടത്തും ഈ രണ്ടു വിശ്വാസപ്രമാണങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് ചൈന ഇസ്ലാം വിശ്വാസത്തിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു. ഇറാന് മുതലായ രാജ്യങ്ങളില്‍ നിന്ന് കമ്മ്യൂണിസം തുടച്ചു നീക്കപ്പെട്ടു.ഇറാക്കില്‍ സദ്ദാം ഹുസൈന്റെ ഭരണകാലത്തും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കി.
ഇന്ത്യയില്‍ ഇവരുടെ പ്രവര്‍ത്തനം ഇതിനൊരു അപവാദമാണ്. 1906ല്‍ മുസ്ലിം ലീഗ് എന്ന സംഘടന രൂപീകരിച്ചതു തന്നെ മുസ്ലിം രാഷ്ട്രം എന്ന ആവശ്യമുന്നയിച്ചാണ്. ഇതിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും സ്വീകരിച്ചതെന്നത് ചരിത്രമാണ്.
2016 ലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ബലൂചിസ്ഥാനിലെ ജനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചപ്പോള്‍ അതിനെതിരേ ആദ്യം രംഗത്തു വന്നത് ഇന്ത്യയിലെ സിപിഎം നേതൃത്വമാണ്. കശ്മീര്‍ പ്രശ്നത്തിലും സര്‍ജിക്കല്‍ അറ്റാക്കിലുമെല്ലാം ഇന്ത്യക്കെതിരേ പ്രസ്താവനയുമായി വന്നത് സിപിഎമ്മാണ്.
ആരെ പ്രീണിപ്പിക്കാനാണ് ഇതെന്ന് നാം മനസിലാക്കണം. രാജ്യത്തെ ശിഥിലമാക്കാനുള്ള ഏതു പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ മുമ്പിലാണ്. സ്വാതന്ത്ര്യം കിട്ടിയ നാളുകളില്‍ വിഭജനത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സഹായിക്കുന്നതിനു പകരം സമരത്തിലൂടെ അട്ടിമറി നടത്താനാണ് കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചത്.
മുസ്ലിം തീവ്രവാദികള്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറി വര്‍ഗീയ ലഹളകള്‍ ഉണ്ടാക്കിയ ചരിത്രവും കേരളം കണ്ടതാണ്. സിപിഎമ്മിന്റെ ഘടകകക്ഷികള്‍ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണ്. ഇവര്‍ കലാപമുണ്ടാക്കി രാജ്യത്തെ ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനുള്ള തീവ്രശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ചരിത്ര ഗവേഷണ കൗണ്‍സിലംഗവും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ.സി.ഐ.ഐസക്ക് അദ്ധ്യക്ഷനായി. വി.ജി.ജയദേവ്, അരുണ്‍ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: