കോട്ടയം: റെയില്‍വേ പാതയിരട്ടിപ്പക്കലിന്റെ ഭാഗമായി റബ്ബര്‍ ബോര്‍ഡിന് സമീപത്തെ തുരങ്കം നിലനിര്‍ത്തും. കെ.കെ. റോഡിലെ പൊളിക്കുന്ന മേല്‍പ്പാലത്തിന് പകരമുള്ള പാലം തുരങ്കം നിലനിര്‍ത്തിക്കൊണ്ടായിരിക്കും നിര്‍മ്മിക്കുക. ഏഴുമീറ്റര്‍ വീതിയുള്ള പാലത്തിന് പകരം 14 മീറ്റര്‍ വീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.
പാലം പൊളിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ കെ.കെ. റോഡിലെ പാലത്തിനോട് ചേര്‍ന്ന് റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മിക്കാന്‍ പോകുന്ന സമാന്തര റോഡിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. ഈ സമാന്തര പാതയുടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമെ റബ്ബര്‍ ബോര്‍ഡ് ഓഫീസിന് സമീപമുള്ള റെയില്‍വേ മേല്‍പ്പാലം പൊളിച്ച് പണിയുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു. പൊളിക്കുന്ന പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ജോസ് കെ.മാണി എംപി വിലയിരുത്തി.
റബ്ബര്‍ ബോര്‍ഡ് പാലത്തിനോട് ചേര്‍ന്നുള്ള ജലഅതോറിട്ടിയുടെ പൈപ്പ് ലൈനുകള്‍ മാറ്റും. ഇതുള്‍പ്പെടെയുള്ള ജോലികള്‍ വേഗത്തിലാക്കാന്‍ ജലഅതോറിട്ടിയുടെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും യോഗം കളക്ടര്‍ വിളിക്കും. രണ്ടുപാലങ്ങളുടെയും നിര്‍മ്മാണം നടക്കുമ്പോള്‍ വലിയ തോതിലുള്ള ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ട്.അതിനാല്‍ റെയില്‍വേ ഗുഡ്ഷെഡ് റോഡില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: