കടുത്തുരുത്തി: മാന്നാര്‍ പാടശേഖരത്തിലെ നെല്ല് സംഭരണം ആരംഭിച്ചു. രണ്ടാഴ്ച്ചയോളമായി പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് മില്ലുകാര്‍ സംഭരിച്ചു തുടങ്ങി. ഇന്നലെ പാടത്തു നിന്നും ലോറികളില്‍ നെല്ല് കയറ്റി കൊണ്ടുപോയി. മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി പഞ്ചായത്ത് അധികൃതര്‍, പാടി ഓഫീസര്‍, പാടശേഖരസമിതി ഭാരവാഹികള്‍, മില്ലുടമകള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്. ചര്‍ച്ചയിലെ ധാരണയനുസരിച്ചു ഏഴ് കിലോ താര കുറച്ചു മില്ലുകാര്‍ പാടത്തുനിന്നും നെല്ല് സംഭരിക്കും. 15 കിലോ താര കുറയ്ക്കണമെന്നായിരുന്നു മില്ലുകാരുടെ ആവശ്യം. മില്ലുകാരുടെ ഈ നടപടിയെ തുടര്‍ന്ന് കൊയ്തെടുത്ത നെല്ല് പാടശേഖരങ്ങളില്‍ ദിവസങ്ങളോളം കൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നെല്ല് സംഭരിച്ചപ്പോള് മൂന്ന് കിലോ താരയാണ് ക്വിന്റലിന് കുറച്ചിരുന്നത്. കൂടുതല്‍ താര ആവശ്യപെട്ട് നെല്ല് സംഭരണം വൈകിപ്പിച്ചതോടെ കര്‍ഷകരും പാടശേഖര സമിതി ഭാരവാഹികളും തലയോലപ്പറമ്പ് സപ്ലൈക്കോ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: